മലയിൻകീഴ്: തകർന്ന് തരിപ്പണമായ പഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ് ജനങ്ങളിപ്പോൾ. മേപ്പൂക്കട - കുഴയ്ക്കാട് റോഡിന് ഇരുവശത്തും പൈപ്പ് ലൈൻ ഇടുന്നതിനെടുത്ത കുഴികൾ അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം മഴപെയ്തതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി. കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നതും ഇതുവഴിയാണ്. ഇരുചക്രവാഹനങ്ങൾ, കാർ, മിനി ലോറി എന്നിവയ്ക്ക് ഈ റോഡിലൂടെ പോകാനാവുമെങ്കിലും റോഡാകെ പൊട്ടിപ്പൊളിഞ്ഞതിനാൽ യാത്ര ദുഷ്കരമാണിപ്പോൾ. നിരവധി കുടുംബങ്ങളാണ് ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അവരിൽ നിന്ന് ലഭിക്കുന്നത്. 12 വർഷം മുമ്പ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ഈ റോഡിന്റെ ഭൂരിഭാഗവും വൻ കുഴികളായി. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർ അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്. ഇതേ അവസ്ഥയാണ് വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്തുകളിലെ റോഡുകൾക്കുമുള്ളത്. സഞ്ചാരയോഗ്യമല്ലാതെ വർഷങ്ങളായി തകർന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പണ്ടാരക്കണ്ടം റോഡ്, ഇരട്ടക്കലുങ്ക് - പൊറ്റയിൽ റോഡ് എന്നിവ തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ടും വർഷങ്ങൾ കഴിഞ്ഞു. വിളപ്പിൽ പഞ്ചായത്തിലെ പേയാട് -ചീലപ്പാറ, വടക്കേജംഗ്ഷൻ - വിളയിൽ ദേവീക്ഷേത്രം, നെടുങ്കുഴി - പരുത്തംപാറ
തുടങ്ങിയ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വിഴവൂർ - പൊറ്റയിൽ, പ്ലാത്തറത്തല - പഴവൂട്ടുനട ക്ഷേത്രം തുടങ്ങിയ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല.

 റോഡുകൾ നവീകരിക്കണം

മലയിൻകീഴ് പഞ്ചായത്തിലെ ഇരട്ടക്കലുങ്ക് - പുത്തൻവിള റോഡ് തകർന്നിട്ടും വർഷങ്ങൾ കഴിഞ്ഞു. സമീപത്തെ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തിന് അനുവദിക്കാൻ കഴിയുന്ന ഫണ്ടിന് പരിമിതിയുണ്ടെന്നാണ് അവരുടെ പക്ഷം. പുന്നാവൂർ - അറ്റത്തുകോണം, വണ്ടന്നൂർ - കുക്കുറുണി എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന നിലയിലാണ്. ജീവൻ പണയപ്പെടുത്തിയാണ് സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നു പേകുന്നത്. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാവാറുണ്ട്. ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്.