
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട കപ്പാംവിള - മാടൻകാവ് - മുകളിൻപുറം റോഡ് തകർന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും നടപടിയില്ലെന്ന് പരാതി. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ചെയ്യാത്ത റോഡിനിരുവശത്തുമായി തമസിക്കുന്ന അമ്പതോളം കുടുംബങ്ങളുടെ യാത്ര എന്നും ദുരിതം തന്നെ. കാൽനടയാത്രപോലും ദുഷ്ക്കരമായ റോഡിൽ ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നത് നന്നേ പാടുപെട്ടാണ്. കുണ്ടും കുഴിയുമുള്ള റോഡിൽ ഏറെ നാളായി തെരുവ് വിളക്കുകളും കത്തുന്നില്ല. വെളിച്ചമില്ലാത്ത റോഡിൽകൂടി രാത്രികാലത്തുള്ള യാത്ര അപകടങ്ങൾക്കും കാരണമാകുന്നു. റോഡിന്റെ ദുരവസ്ഥ നിരവധി തവണ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ 18 ഓളം പേർക്കാണ് ഇരുചക്രവാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റത്. ഇതിൽ പരിക്കേറ്റ മുകളുംപുറം പ്രകാശ് ഇപ്പോഴും ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുൻപ് പള്ളിക്കൽ പുഴയിൽ മുങ്ങി മരിച്ച വൈഷ്ണവിന്റെ മൃതദേഹം ഏറെ ബുദ്ധി മുട്ടിയാണ് ഈ റോഡിലൂടെ ആംബുലൻസിൽ വീട്ടിലെത്തിച്ചത്.