തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലോക് സഭ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ആകെ 499 പത്രികകളാണ് ലഭിച്ചത്.

തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക നൽകിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. മാർച്ച് 28 നാണ് പത്രിക സമർപ്പണം തുടങ്ങിയത്. ഇന്നലെ 252 എണ്ണം ലഭിച്ചു.

മണ്ഡലവും സ്ഥാനാ‌ർത്ഥികളും

തിരുവനന്തപുരം -22, ആറ്റിങ്ങൽ- 14, കൊല്ലം -15, പത്തനംതിട്ട -10, മാവേലിക്കര -14, ആലപ്പുഴ -14, കോട്ടയം- 17, ഇടുക്കി -12, എറണാകുളം -14, ചാലക്കുടി -13, തൃശൂർ- 15, ആലത്തൂർ -8, പാലക്കാട് -16, പൊന്നാനി- 20, മലപ്പുറം -14, കോഴിക്കോട് -15, വയനാട് -12, വടകര- 14, കണ്ണൂർ- 18, കാസർകോട് -13.

25,000 രൂപ

ലോക് സഭാതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഓരോ സ്ഥാനാർത്ഥിയും കെട്ടിവയ്ക്കേണ്ടത് 25,000 രൂപ. ഒരു സ്ഥാനാർത്ഥിക്കു വേണ്ടി നാല് സെറ്റ് പത്രിക വരെ നൽകാം. ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 10 ശതമാനം വോട്ടു ലഭിച്ചാൽ കെട്ടിവച്ച പണം തിരികെ കിട്ടും. കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മിഷനിലേക്ക് ഇപ്പോൾ കിട്ടിയത് 72,50,000 രൂപ.