
ട്രെയിൻ യാത്ര ഏറെക്കാലമായി അരക്ഷിതമായ പാളങ്ങളിലൂടെയാണ്. റെയിൽവേ പാളത്തിൽ കല്ലുകളും മരങ്ങളും ഇരുമ്പുപൈപ്പും കോൺക്രീറ്റ് സ്ലാബുകളുമൊക്കെ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ തുടർച്ചയായി ശ്രമം നടക്കുന്നു. അതിനു പിന്നാലെയാണ് ടി.ടി.ഇ കെ. വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഒഡീഷ സ്വദേശി രജനികാന്ത് രണജിത്താണ് വിനോദിനെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ട്രെയിനിനു നേരെ കല്ലേറും അതിൽ യാത്രക്കാർക്ക് പരിക്കേൽക്കുന്നതുമെല്ലാം നിത്യ സംഭവങ്ങൾ.
യാത്രയിലെ അരക്ഷിതത്വം വർദ്ധിക്കുമ്പോഴും ട്രെയിനിലെ സുരക്ഷ തട്ടിക്കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. വിമാനത്താവളങ്ങളിലെ പോലെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് 2014 മുതൽ കേരളം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ റെയിൽവേയിലെ ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കുറ്റകൃത്യങ്ങൾ തടയുക, കേസുകൾ രജിസ്റ്റർ ചെയ്യുക, കേസന്വേഷിക്കുക, ഓടുന്ന ട്രെയിനുകളിൽ സുരക്ഷയൊരുക്കുക എന്നിവയെല്ലാം പൊലീസ് നിർവഹിക്കണമെന്നുമാണ് കേന്ദ്രനിലപാട്. റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണമാണ് കേന്ദ്രസേനയായ ആർ.പി.എഫിനുള്ളത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ ചുമതല റെയിൽവേ പൊലീസിന്. പകുതി ശമ്പളം റെയിൽവേ തരും. സ്റ്റേഷനുകളിലേതടക്കം സുരക്ഷാ ഏകോപനം ആർ.പി.എഫ് വഹിക്കുമെന്നാണ് റെയിൽവേയുടെ നിലപാട്.
കേരളത്തിലോടുന്ന മുന്നൂറിലേറെ ട്രെയിനുകളിലായി നിത്യേന ഒമ്പത് ലക്ഷത്തോളം യാത്രക്കാരുണ്ട്. തുടരെത്തുടരെ അട്ടിമറി ശ്രമങ്ങളുണ്ടാവുമ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ട്രെയിനുകൾ അപകടത്തിൽപ്പെടാതെ രക്ഷപെടുന്നത്. മാവേലിക്കരയിൽ വഞ്ചിനാട് ട്രെയിനിൽ ജലാറ്റിൻ സ്റ്റിക്, ഡിറ്റണേറ്ററുകൾ, സേഫ്‌റ്റിഫ്യൂസുകൾ എന്നിവ പിടിച്ച സംഭവമുണ്ടായിരുന്നു. കോഴിക്കോട് ഫറൂക്കിൽ റെയിൽവേ ട്രാക്കിൽ ഡ്രില്ലറുകളുപയോഗിച്ച് പാളത്തിൽ 34 ദ്വാരങ്ങളുണ്ടാക്കിയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ഇതിനു പിന്നാലെ അതേസ്ഥലത്ത് ട്രാക്കിനു കുറുകെ ആറടി നീളമുള്ള ഇരുമ്പ് പൈപ്പ് വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമുണ്ടായി. കായംകുളത്ത് പാളങ്ങൾ അടുക്കുന്ന പോയിന്റുകൾക്കിടയിൽ പാറക്കല്ലുകൾ തിരുകിവച്ചായിരുന്നു അട്ടിമറിക്ക് ശ്രമിച്ചത്. കണ്ണൂരിൽ പാളങ്ങളുടെ ജംഗ്ഷൻ പോയിന്റിൽ കരിങ്കല്ലുകൾ വച്ചു. കായംകുളം ചേരാവള്ളിയിൽ പാളം ഉറപ്പിച്ചിരുന്ന ഉരുക്കുകമ്പികൾ ഇളക്കിമാറ്റി.
മഞ്ചേശ്വരത്ത് റെയിൽ പാളത്തിനു കുറുകെ 35 കിലോയുള്ള ഇരുമ്പു ദണ്ഡ് കൊണ്ടുവച്ചെങ്കിൽ കൊല്ലം ഇരവിപുരത്ത് ട്രാക്കിനു കുറുകെ വലിയ കോൺക്രീറ്റ് സ്ലാബിട്ടായിരുന്നു അട്ടിമറിക്ക് ശ്രമിച്ചത്. ആളൂരിലും കാപ്പിലും പാളത്തിലെ വളവിൽ ട്രാക്കിലേക്ക് തെങ്ങ് മുറിച്ചിട്ടാണ് ട്രെയിൻ മറിക്കാൻ ശ്രമിച്ചത്. കോട്ടയം - എറണാകുളം പാതയിൽ കുരീക്കാട്ട് പാളത്തിൽ ഇരുമ്പ് ഷീറ്റ് കൊണ്ടിട്ടു. അരൂർ - കുമ്പളം റെയിൽപാലത്തിലെ നടപ്പാതയിലെ ഗ്രില്ലുകൾ അഴിച്ചെടുത്ത് ട്രാക്കിൽ വച്ചു. കോഴിക്കോട്ട് കുണ്ടായിത്തോട്ടിൽ ട്രാക്കിൽ 60മീറ്റർ നീളത്തിൽ കല്ലുകൾ നിരത്തിയാണ് അട്ടിമറിക്ക് ശ്രമിച്ചത്. ഈ സംഭവങ്ങളിലെല്ലാം ഭാഗ്യം കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു. പത്തു വർഷത്തിനിടെ നൂറിലേറെ തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായി. ട്രെയിനുകൾക്ക് നേരെ കരിങ്കൽ ചീളുകളും മദ്യക്കുപ്പികളും വലിച്ചെറിയുന്നതും പതിവ്. നിരവധി യാത്രക്കാരുടെ കണ്ണ് നഷ്ടമായിട്ടുണ്ട്. 2010 ജൂലായിൽ ഷെർണൂർ - നിലമ്പൂർ പാസഞ്ചറിന്റെ എൻജിനിലെയും 7 കോച്ചുകളിലെയും ബ്രേക്കും ഫീഡർ പൈപ്പുകളും മുപ്പതിടത്ത് മുറിച്ചിട്ട് അട്ടിമറിക്ക് ശ്രമിച്ചിരുന്നു.
തൃശൂരിൽ സൗമ്യ ട്രെയിനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കുറച്ചു കാലത്തേക്ക് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പിന്നീട് എല്ലാം പഴയ പടിയായി. ആവശ്യത്തിന് റെയിൽവേ പൊലീസോ ആർ.പി.എഫോ ഇല്ലാത്തതാണ് പ്രശ്നം. കേരള പൊലീസിൽ നിന്നുള്ള അംഗങ്ങളാണ് റെയിൽവേ പൊലീസിൽ ഡെപ്യൂട്ടേഷനിലെത്തുന്നത്. ക്രമസമാധാന ചുമതല ഇവർക്കാണ്. ഒരു ട്രെയിനിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകണമെന്നാണ് നിർദ്ദേശമെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. മദ്യപിച്ചെത്തുന്നവർ ടി.ടി.ഇമാർക്കു നേരെ പലപ്പോലും കയ്യേറ്റത്തിന് മുതിരാറുണ്ട്. പൊലീസിന്റെ സേവനം പലപ്പോഴും ലഭിക്കാറില്ല. തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജോലി ചെയ്യുന്നവരിൽ 30 ശതമാനം ടി.ടി.ഇമാരും വനിതകളാണ്.
10 വർഷം കൊണ്ട് 100 അട്ടിമറി ശ്രമങ്ങളുണ്ടായെന്നാണ് കണക്ക്. മിക്കയിടത്തും അന്യസംസ്ഥാന തൊഴിലാളികളെയാണ് സംശയം. കാസർകോട് കളനാട്ട് റെയിൽവേ തുരങ്കത്തിനടുത്ത് പാളത്തിൽ ക്ലോസറ്റ് കഷണവും കല്ലുകളും വച്ച് കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റി എക്സ്‌പ്രസ് പാളം തെറ്റിക്കാൻ ശ്രമിച്ചിരുന്നു. കൊച്ചിയിൽ കുമ്പളം കായലിന് കുറുകെയുള്ള നടപ്പാതയിലെ 13 ഗ്രില്ലുകൾ അഴിച്ച് പാളത്തിൽ വച്ചു. ഗ്രില്ലുകൾ ഇരുമ്പിന്റേതായിരുന്നെങ്കിൽ ട്രെയിൻ പാളംതെറ്റി കായലിൽ വീഴുമായിരുന്നു. അട്ടിമറിശ്രമങ്ങളുണ്ടാവുമ്പോൾ റെയിൽവേ നിയമപ്രകാരം കേസെടുക്കുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടാവാറില്ല. ട്രാക്കിനരികിലെ വിജനമായ പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങളേറെയുമെന്നതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടാറില്ല. ട്രെയിൻ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തുന്നത്. ട്രെയിനിന് കല്ലെറിയുന്നതും യാത്രക്കാർക്ക് പരിക്കേൽപ്പിക്കുന്നതും 10വർഷം ശിക്ഷകിട്ടാവുന്ന കുറ്റമാണ്.