election

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി-വിജിൽ ആപ്പ് വഴി സംസ്ഥാനത്ത് ലഭിച്ചത് 1,07,202 പരാതികൾ. ഇവയിൽ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളിൽ നടപടി എടുത്തു. 183 പരാതികളിൽ നടപടി പുരോഗമിക്കുന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 7 വരെയുള്ള കണക്കാണിത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540ഉം വസ്തുവകകൾ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികളും ഉണ്ടായി. നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം(29), മദ്യവിതരണം(32), സമ്മാനങ്ങൾ നൽകൽ(24), ആയുധപ്രദർശനം(110), വിദ്വേഷപ്രസംഗം(19), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ(10) എന്നിങ്ങനെയാണ് മറ്റ് പരാതികൾ. വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികൾ തള്ളി.
ചട്ടലംഘനങ്ങളുടെ ഫോട്ടോ,രണ്ടുമിനിട്ടിൽ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നൽകുന്ന പരാതികൾക്ക് 100 മിനിട്ടിനുള്ളിൽ നടപടിയുണ്ടാവും. സി-വിജിൽ ആപ്ലിക്കേഷൻ ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.