തിരുവനന്തപുരം:പ്രളയത്തിൽ വീട് തകർന്നതിനുള്ള 47500 രൂപ നഷ്ടപരിഹാരം ലഭിക്കാത്ത വീട്ടമ്മയ്ക്ക് 5വർഷത്തെ പലിശ നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.നേമം ശാന്തിവിളയിലെ കെ.ജി. കൃഷ്ണവേണിക്ക് 2018ലാണ് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. 2018 സെപ്തംബർ 5നാണ് അവരുടെ വീട് പ്രകൃതിക്ഷോഭത്തിൽ തകർന്നത്.തുടർന്ന് കൃഷ്ണവേണി വാടകവീട്ടിലേക്ക് മാറി.കമ്മീഷൻ തിരുവനന്തപുരം തഹസിൽദാരെ സമൻസ് അയച്ചുവരുത്തിയ ശേഷം 47500 രൂപ അവരുടെ അക്കൗണ്ടിലേക്ക് 2023ൽ കൈമാറി. പരാതിക്കാരിക്കും ബുദ്ധിമാന്ദ്യമുള്ള മകനും നഷ്ടപരിഹാരം നൽകാൻ 5 വർഷത്തെ കാലതാമസമുണ്ടായത് ഖേദകരമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.അനുവദിച്ച തുക കൈമാറാൻ വൈകിയതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധന നടത്തി തുടർനടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു.