election

തിരുവനന്തപുരം: മുന്നണികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ പട കേരളത്തിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട്ടത്തെ ഭരണഘടന സംരക്ഷണ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് രാഹുൽ പ്രചാരണത്തിന് തുടക്കമിടുന്നത്. ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മോദി എത്തുന്നത്.

യു.ഡി.എഫിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 16ന് തിരുവനന്തപുരത്തെത്തും. അന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും. 18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും പിന്നാലെയെത്തും.

എൻ.ഡി.എയ്‌ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് സിംഗ് താക്കൂർ എന്നിവർ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമെൈല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഡ, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും എത്തുന്നുണ്ട്.

യെച്ചൂരിയുടെ പ്രചാരണം 16 മുതൽ

എൽ.ഡി.എഫിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതൽ 21 വരെ പ്രചാരണം നടത്തും. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലാകും പ്രസംഗിക്കുക. 15 മുതൽ 22 വരെയുള്ള പരിപാടികളിൽ പി.ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ പങ്കെടുക്കും. ബൃന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരിൽ 15ന് ആരംഭിച്ച് 22ന് പത്തനംതിട്ടയിൽ സമാപിക്കും. 16, 17, 18 തീയതികളിൽ തപൻ സെൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണൻ എന്നിവരും എത്തുന്നുണ്ട്.