മലയിൻകീഴ് : ഊരൂട്ടമ്പലം - മലയിൻകീഴ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടൽ പതിവായിട്ടും പരിഹാരമില്ല. ശാന്തിനഗറിലേക്ക് പോകുന്ന റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഈ ഭാഗത്ത് പൈപ്പ് ചോർച്ച ഉണ്ടായതിനെത്തുടർന്ന് അടച്ചിരുന്നു. എന്നാൽ വീണ്ടും വെള്ളം പാഴാവുകയാണ്. അണപ്പാട്, കുഴുമം തുടങ്ങിയ ഭാഗങ്ങളിലും പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടുന്നു. ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച പൈപ്പ് മൂടുന്നതിന് തൊട്ട്
പിന്നാലെ പൈപ്പ് പൊട്ടുന്നതും പതിവാണ്. മലയിൻകീഴ് ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയത് ശോചനീയാവസ്ഥയിലായിരുന്ന റോഡ് വീണ്ടും തകർന്നടിയാൻ കാരണമായിട്ടുണ്ട്. പൈപ്പിനെടുത്ത കുഴി മൂടാത്ത ഭാഗങ്ങളും പലസ്ഥലങ്ങളിലുമുണ്ട്. പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പ് സ്ഥാപിക്കുമ്പോഴും പൈപ്പ് കണക്ട് ചെയ്യുമ്പോഴും വാട്ടർ അതോറിട്ടി എൻജിനിയർ കൂടെ ഉണ്ടാവേണ്ടതുണ്ട്. എന്നാൽ കരാറുകാരന്റെ ജീവനക്കാരൻ യാതൊരു ശ്രദ്ധയുമില്ലാതെ പൈപ്പുകൾ കൂട്ടിയോജിച്ചിപ്പിച്ച് മണ്ണിട്ട് മൂടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പൈപ്പുകൾ പൊട്ടിയ വിവരം വാട്ടർ അതോറിട്ടിയെ അറിയിച്ചാലും നടപടിയില്ല. മലയിൻകീഴ് സബ് ട്രഷറി റോഡ് ആരംഭിക്കുന്നിടത്തെ പ്രധാന റോഡിലും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തും പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായി പോയിരുന്നു.

 കുടിവെള്ളക്ഷാമം രൂക്ഷം

കുടിവെള്ളക്ഷാമം ഇപ്പോഴും ഗ്രാമീണ മേഖലകളിൽ രൂക്ഷമാണ്. ചിറ്റിയൂർക്കോട്, തറട്ടവിള, തച്ചോട്ടുകുന്ന്, വിളവൂർക്കൽ, മാറനല്ലൂർ, വിളപ്പിൽ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. കിണറുകൾ അന്യമായതോടെ പൈപ്പ് വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ പൈപ്പ് വെള്ളം ലഭ്യമാകാത്ത സ്ഥിതിയാണിപ്പോൾ.

വെള്ളം പാഴാവുന്നു

പൈപ്പിലൂടെ കുടിവെള്ളം കിട്ടാനില്ലെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വ്യാപകമാണ്. ശാന്തുമൂല, മലയിൻകീഴ്, ആൽത്തറ, പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ് തുടങ്ങി മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും ഊരൂട്ടമ്പലം, പോങ്ങുംമൂട്, ചീനിവിള, അരുമാളൂർ, പ്ലാവിള, കണ്ടല, കരിംഗൽ, തൂങ്ങാംപാറ, മാവുവിള എന്നീ മാറനല്ലൂർ പഞ്ചായത്തുകളിലും കാളിപ്പാറ നിന്നാണ് കുടിവെള്ളമെത്തുന്നത്. വിളവൂർക്കൽ, വിളപ്പിൽ പഞ്ചായത്തുകളിൽ മങ്കാട്ടുകടവ്, വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടത്. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പലവട്ടം സമരം ചെയ്തെങ്കിലും ഇപ്പോഴും കുടിവെള്ള ക്ഷാമത്തിന് അറുതി വന്നിട്ടില്ല.