raghu

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി നൂറനാട്ട് നിന്നും 19കാരിയെ കടത്തിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതി പിടിയിലായി. നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘു(49)വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്പ് യുവതിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകിയെങ്കിലും യുവതിയുടെയും രഘുവിന്റെയും പക്കൽ മൊബൈൽഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെ അഞ്ചൽ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെയും കണ്ടെത്തി. പൊലീസ് എത്തിയപ്പോൾ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാൾ പെൺകുട്ടിയെ മൃഗീയപീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു. രണ്ട് തവണ വിവാഹിതനായ ഇയാൾക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞ മാസം 20ന് ചാരുംമൂട്ടിലെ ബന്ധുവീട്ടിൽ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാൾ നാടുവിട്ടത്. അയൽ സംസ്ഥാനത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് .

ചെങ്ങന്നൂർഡിവൈ.എസ്.പി കെ.എൻ രാജേഷ് ,നൂറനാട് സി.ഐ ഷൈജു ഇബ്രാഹിം,എസ്.ഐ അരുൺ കുമാർ, പൊലീസുകാരായ സിനു വർഗ്ഗീസ്, ഉണ്ണികൃഷ്ണപിള്ള , മുഹമ്മദ് ഷഫീഖ്, പ്രവീൺ .പി, അരുൺ ഭാസ്കർ , ബിജു രാജ്.ആർ, പ്രസന്നകുമാരി.എം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.