
തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സാമൂഹ്യ - ദൃശ്യ - ശ്രവ്യ - അച്ചടി മാദ്ധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിംഗ് സെല്ലുകളുണ്ട്. പൊലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നിയമ നടപടിയെടുക്കും.
പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണത്തിനുപയോഗിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വേണം. അംഗീകാരമില്ലാതെ പരസ്യം പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കും. സ്ഥാനാർത്ഥികൾക്ക് മണ്ഡലങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങൾക്ക് കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
സംസ്ഥാന തലത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വേണം. പോളിംഗ് ദിവസവും തൊട്ടു മുമ്പും അച്ചടി മാദ്ധ്യമങ്ങളിൽ പാർട്ടികളും സ്ഥാനാർത്ഥികളും നൽകുന്ന പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും സഞ്ജയ് കൗൾ അറിയിച്ചു.
തത്സമയ നിരീക്ഷണത്തിന് 2122 ക്യാമറകൾ
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ളൈയിംഗ് സ്ക്വാഡുകൾ എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്നിവയും തത്സമയം നിരീക്ഷിക്കുന്നുണ്ട്. 20 ലോക്സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ 391 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിലും തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിവസം ബൂത്തുകളിലും ക്യാമറകൾ സ്ഥാപിച്ച് തത്സമയ നിരീക്ഷണം നടത്തും. സ്ട്രോംഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണമുണ്ടാകും.