തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഇന്ന് ഗതാഗതത്തിന് തുറന്ന് നൽകും. നോർക്ക മുതൽ വനിതാ കോളേജ് വരെ ഇരുഭാഗത്തേക്കുമുള്ള റോഡാണ് രാവിലെ 9.30 ഓടെ തുറന്നു നൽകുക.

ഈ റീച്ചിൽ റോഡ് ഫോർമേഷൻ പ്രവൃത്തികൾ നടത്തി ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കിയിരുന്നു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോർമേഷനിലേക്ക് കടന്നത്. ഈ റോഡിൽ ആൽത്തറ മുതൽ ഫോറസ്റ്റ് സ്റ്റേഷൻ വരെയും വനിതാ കോളേജ് വരെയുമുള്ള രണ്ട് റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.

അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ്, ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ്, തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ
(എം.ജി. രാധാകൃഷ്ണൻ റോഡ്) എന്നീ റോഡുകളും വരുംദിവസങ്ങളിൽ ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.

നേരത്തെ 2 റോഡുകൾ പൂർണമായും സ്മാർട്ടാക്കി മാറ്റുകയും 4 റോഡുകൾ ആദ്യഘട്ട ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്ന് നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമെ 25 റോഡുകളിലും നവീകരണം സാദ്ധ്യമാക്കി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ആദ്യകരാറുകാരൻ ഉപേക്ഷിച്ചതോടെ നിലച്ചിരുന്ന റോഡ് നിർമ്മാണം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്ന് റീ ടെൻഡർ നടത്തി പുനരാരംഭിക്കുകയായിരുന്നു. ഓരോ റോഡിനും പ്രത്യേകം പ്രത്യേകം കരാർ നൽകിയാണ് നിർമ്മാണം പുനരാരംഭിച്ചത്.