photo1

പാലോട്: പഞ്ചായത്തുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. നിലവിൽ ഈ പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മറ്റൊരു കുടിവെള്ള പദ്ധതിക്കായി മാറ്റുകയും ഇതറിഞ്ഞെത്തിയ നാട്ടുകാർ ഇടപെട്ട് പൈപ്പ് മാറ്റൽ നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനോടകം നാല് ലോറി പൈപ്പുകൾ മാറ്റിയിരുന്നു. നന്ദിയോട് പഞ്ചായത്തിൽ മുഴുവനായും ആനാട് പഞ്ചായത്തിൽ 90 ശതമാനം പ്രദേശങ്ങളിലും ഈ പദ്ധതി പൂർത്തിയായാൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. ആനക്കുഴിയിലെ വാട്ടർടാങ്കും പാലോട്ടെ മെയിൻ ടാങ്കിനോടനുബന്ധിച്ച് ട്രാൻസ്ഫോർമറുകളും ഗാർഹിക കുടിവെള്ള വിതരണത്തിന് പൈപ്പുകളും 80 എച്ച്.പി പമ്പും സ്ഥാപിച്ചാൽ നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് 90 ശതമാനത്തോളം പരിഹാരമാകുമെന്നിരിക്കെ ഒന്നും ചെയ്യാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നിലവിൽ.

നിർമ്മാണ പ്രവർത്തനങ്ങൾ

നിരവധി സമരപരമ്പരകൾക്കൊടുവിൽ 2021 ജനുവരി 7ന് 16 കോടി കൂടി പദ്ധതിക്കായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 2021 ഫെബ്രുവരി 6ന് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനകളുടെ ഉദ്ഘാടനമാമാങ്കം നടന്നു. പൊതുജനങ്ങൾ വിഡ്ഢികളായതൊഴിച്ചാൽ ഒന്നും നടന്നില്ല. ഒന്നാം ഘട്ടത്തിൽ പൂർത്തിയായ സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ്‌മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണമല്ലാതെ രണ്ടാം ഘട്ടത്തിൽ ആനക്കുഴിയിൽ പത്തുലക്ഷം ലിറ്റർ ടാങ്കും, പാലോട്ടെ പമ്പ് ഹൗസും, 630 കെ.വി, 250 കെ.വി കപ്പാസിറ്റിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളും 63 കിലോമീറ്റർ നീളത്തിൽ ഗാർഹിക പൈപ്പ്ലൈനുകളും പാലോട്ടെ പമ്പിംഗ് സ്ഥലത്ത് 80 എച്ച്.പി പമ്പും സ്ഥാപിക്കും, കൂടാതെ ആലുങ്കുഴി, താന്നിമൂട്, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർഹെഡ് ടാങ്കുകളുടെ നിർമ്മാണവും നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗവും ജലരേഖയായി അവശേഷിക്കുകയാണ്.

 ടാങ്ക് നിർമ്മാണം നീളാം

നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലുങ്കുഴിൽ 15 സെന്റ് സ്ഥലം ഏഴു ലക്ഷത്തിനും താന്നിമൂട്ടിൽ 15 സെന്റ് സ്ഥലം 15 ലക്ഷത്തിനും ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും ആനക്കുഴിയിലെ ടാങ്ക് നിർമ്മാണമല്ലാതെ നാളിതുവരെ ഒന്നും നടന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആലുങ്കുഴിയിൽ കുടിവെള്ള ടാങ്ക് നിർമ്മാണത്തിനായി വാങ്ങിയ പ്രദേശത്ത് ഉണ്ടായിരുന്ന കൂറ്റൻ പാറ പദ്ധതിക്ക് തടസമാകുമെന്ന് കണ്ട് പൊട്ടിച്ച് മാറ്റാൻ ടെൻഡർ നൽകിയെങ്കിലും ടെൻഡറെടുത്ത വ്യക്തി പാറ പൊട്ടിച്ച് യഥാസമയം മാറ്റാത്തതിനാലും ടെൻഡർ തുക അടയ്ക്കാൻ തയാറാകാത്തതിനാലും ക്യാൻസൽ ചെയ്തിട്ടുണ്ട്. വീണ്ടും ടെൻഡർ നൽകി ലേലം നടന്നെങ്കിലും സർക്കാർ നിശ്ചയിച്ച തുക ലഭിക്കാത്തതിനാൽ ലേലം ക്യാൻസൽ ചെയ്യുകയായിരുന്നു. ഇനി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നടക്കണമെങ്കിൽ മാസങ്ങളെടുക്കും. അതിനാൽ ടാങ്ക് നിർമ്മാണം ഇവിടെ അനിശ്ചിതമായി നീളാനാണ് സാദ്ധ്യത.