വെഞ്ഞാറമൂട്: മാമ്പഴക്കാലമായിട്ടും നാട്ടിലെ താരങ്ങളായ കിളിച്ചുണ്ടനെയും,മൂവാണ്ടനെയും,കോട്ടുക്കോണത്തിനെയും,വെള്ളരിയെയും ഒന്നും കാണാനില്ല.പാതയോരത്ത് വിലസുന്നത് അന്യദേശ മാങ്ങകൾ.ആന്ധ്ര,തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നീലം,സേലം,പ്രിയൂർ,കർപ്പൂരം,മൽഗോവ,മല്ലകി,സിന്ദൂരം,അൽഫോൻസ എന്നീ ഇനങ്ങളാണ് ജില്ലയിലെ വിപണിയിൽ സുലഭമായി കിട്ടുന്നത്.

മാമ്പഴങ്ങളിൽ നിറം,രുചി,വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്താണ്‌ മൽഗോവ.തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വളർത്തുന്ന ഒരു പ്രധാന ഇനം മാമ്പഴമാണിത്.സംസ്ഥാനത്ത് നാടൻ മാങ്ങയുടെ ഉത്പാദനം കുറഞ്ഞത് മറുനാടൻ മാങ്ങകളുടെ വരവ് വർദ്ധിക്കാനിടയാക്കി.കനത്തച്ചൂടും മഴ കിട്ടാത്തതുമാണ് നാടൻ മാമ്പഴത്തിന് തിരിച്ചടിയായത്.ചിലയിടങ്ങളിൽ മാങ്ങ പാകമായിട്ടുമില്ല.

ഈ മാസത്തോടെ മാമ്പഴവിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 100 മുതൽ 280രൂപ വരെയാണ് വില.

തല്ലിപ്പഴുപ്പിക്കുന്നവയെ കരുതണം

1.പാകമാകാത്ത മാങ്ങകൾ കാത്സ്യംകാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കും.

2.ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണ്

3.കാൻസർ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും

4.പഴങ്ങളിലടങ്ങിയ രാസവസ്തുവിന്റെ അളവ് അനുസരിച്ചാണ് രോഗലക്ഷണം പ്രകടമാകുക

5.ക്ഷീണം,തലവേദന,തലകറക്കം,അസിഡിറ്റി,ദഹന പ്രശ്നം എന്നിവയ്ക്ക് കാത്സ്യം കാർബൈഡ് ഉപയോഗം കാരണമാകും

6. അന്നനാളം,വൻകുടൽ,കരൾ എന്നിവിടങ്ങളിൽ കാൻസറിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മറുനാടൻ താരങ്ങൾ

തമിഴ്നാട് : നീലം, സിന്ദൂരം, മൽഗോവ പഞ്ചവർണം

ആന്ധ്രാപ്രദേശ് : സപ്പോട്ട, റുമാനിയ, പ്രിയൂർ.

വില വിവരം

നിലം: 150 രൂപ

മൽഗോവ: 250

പഞ്ചവർണ്ണം: 180

കർപ്പൂരം: 200

സിന്ദൂരം: 200