
ആറ്റിങ്ങൽ: ലോഡ് കണക്കിന് മാലിന്യങ്ങൾ റോഡരികിൽ തള്ളിയ സംഭവത്തിൽ സ്ഥാപനയുടമയ്ക്ക് കാൽ ലക്ഷം രൂപ പിഴയിട്ടു. ഇക്കഴിഞ്ഞ 6ന് കൊല്ലമ്പുഴ മൂർത്തി ക്ഷേത്രത്തിനു പിറകുവശത്തെ റോഡിലാണ് നിരവധി ചാക്കുകളിലാക്കി ഉപേക്ഷിച്ച മാലിന്യം കണ്ടെത്തിയത്.നഗരശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ആന്റി ലിറ്ററിംഗ് സ്ക്വാഡാണ് മാലിന്യം കണ്ടെത്തിയത്.തുടർന്ന് ഹരിതകർമ്മസേന തൊഴിലാളികളെക്കൊണ്ട് മാലിന്യം തരംതിരിച്ചശേഷം സംസ്കരണ പ്ലാന്റിലേക്ക് മാറ്റി.പ്ലാസ്റ്റിക്കും തെർമോകോളും പഴകിയ കർട്ടൻ സമഗ്രികളുമാണ് ചാക്കുക്കെട്ടുകളിലുണ്ടായിരുന്നത്.വിശദമായി നടത്തിയ പരിശോധനയിൽ വർക്കല പുത്തൻചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിവാനിയ ഫർണിഷിംഗ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തി.തുടർന്ന് സ്ഥാപനത്തിനെതിരെ 25,000 രൂപ പിഴ ചുമത്തി.സ്ഥാപനം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കംചെയ്ത മാലിന്യങ്ങൾ കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ആക്രിക്കടയ്ക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞു.ഇവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ,ഇൻസ്പെക്ടർ രവികുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ,ജീവനക്കാരായ അജി,അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം നൽകിയത്.