photo1

പാലോട്: വാമനപുരം നദിയിലെ ചെല്ലഞ്ചിയാറ് നിശബ്ദ മരണത്തിന്റെ കേന്ദ്രമാകുന്നു. കഴിഞ്ഞ ദിവസം മുങ്ങിമരിച്ച എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മഹാദേവ് ആയിരുന്നു ചെല്ലഞ്ചിയാറിന്റെ അവസാന ഇര. തന്റെ രണ്ടു സുഹൃത്തുക്കളുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് കയത്തിൽ അകപ്പെടുകയായിരുന്നു. കൂട്ടുകാർക്ക് കണ്ടു നിൽക്കാനേ സാധിച്ചുള്ളൂ. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെ മുങ്ങിമരിച്ച പുല്ലമ്പാറ വില്ലേജ് അസിസ്റ്റന്റ് സജിയുടെ ഓർമ്മകൾ മറയും മുൻപായിരുന്നു അടുത്ത മരണവും. മകനുമൊത്ത് നീന്തൽ പരിശീലനത്തിനെത്തി നിമിഷങ്ങൾക്കകമാണ് സജി മുങ്ങിമരിച്ചത്. മകനെ നാട്ടുകാർ രക്ഷപ്പെടുത്തി. വർഷങ്ങൾക്ക് മുമ്പ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. ചെല്ലഞ്ചിപ്പാല നിർമ്മാണത്തിനെത്തിയ നിർമ്മാണത്തൊഴിലാളിയും ഇതേ ആറ്റിൽ വീണ് മരിച്ചിരുന്നു. ശാന്തമായി ഒഴുകുന്ന ചെല്ലഞ്ചിയാറ്റിൽ മരണക്കയങ്ങൾ നിരവധിയാണ്. അപകടകരമായ കയങ്ങൾ നിരവധിയുണ്ടെങ്കിലും യാതൊരു അപകട മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. അടുത്തിടെ കുളിക്കാനെത്തിയ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പാലം കാണാനും കുളിക്കാനുമാണ് ആളുകൾ ഇവിടെ എത്തുന്നത്. സമീപത്തു തന്നെയുള്ള മീൻമുട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കും. ഒരു മണിക്കൂറോളം ഇത് തുടരുന്നതിനാൽ ഇതറിയാതെ എത്തുന്നവർ അപകടത്തിൽപ്പെടുന്നതും മരണപ്പെടുന്നതും പതിവാണ്. കുടുംബസമേതം ചെല്ലഞ്ചിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

 ന്യൂജെൻ ബൈക്ക് റേസിംഗും മദ്യപാനവും

പുതുതായി നിർമ്മിച്ച ചെല്ലഞ്ചി പാലത്തിൽ ബൈക്ക് റേസിംഗിനെത്തുന്ന യുവാക്കൾ പലപ്പോഴും നാടിനു തന്നെ ഭീഷണിയാവുന്നു. മദ്യപിച്ചു കൊണ്ടുള്ള ബൈക്ക് റേസിംഗിനിടയിൽ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. അവധി ദിവസങ്ങളിൽ കല്ലറ, പാങ്ങോട് പ്രദേശങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ന്യൂജെൻ ബൈക്കുകളുമായി എത്തുന്നത്. പാലത്തിനടിയിൽ തമ്പടിച്ച് മദ്യപിച്ച ശേഷമാണ് ഇവരുടെ അഭ്യാസപ്രകടനങ്ങൾ. അവധി ദിവസങ്ങളിൽ ധാരാളം പേർ സായാഹ്നം ചെലവഴിക്കാൻ കുടുംബസമേതം ഇവിടെ എത്തുന്നു. ഇവരുടെ മുന്നിലാണ് ബൈക്ക് അഭ്യാസപ്രകടനങ്ങൾ അരങ്ങേറുന്നത്. 150 അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരികളിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്. കാലൊന്നിടറിയാൽ കൂറ്റൻ പാറക്കെട്ടിലേക്ക് വീണ് അപകടം സംഭവിക്കാം. കല്ലറ സ്വദേശിയായ യുവാവ് ഇങ്ങനെ വീണ് ഗുരുതരാവസ്ഥയിൽ തുടരുകയാണിന്നും. പന്തയം വച്ചാണ് ബൈക്ക് റേസിംഗ് നടക്കുന്നത്. നാട്ടുകാർ ഇടപെടാൻ ശ്രമിച്ചാൽ പലപ്പോഴും കൈയാങ്കളിയിൽ ചെന്നവസാനിക്കും. പാലത്തിലൂടെയുള്ള ബൈക്ക് റേസിംഗും മദ്യപാനവും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലോട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് ചെല്ലഞ്ചി പാലം സ്ഥിതി ചെയ്യുന്നത്.