chakk

തിരുവനന്തപുരം: രാജ്യമാകെ കാറ്റ് മാറി വീശുകയാണെന്നും ഇതു തുടർന്നാൽ ജൂൺ രണ്ടിന് മോദി സർക്കാർ ഇന്ത്യാമുന്നണി സർക്കാരിന് വഴിമാറേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി. ലോകം മുഴുവൻ വിചാരിച്ചു,മോദി മൂന്നാം തവണയും അധികാരത്തിലേറുമെന്ന്.എന്നാൽ ഇന്ത്യൻ രാഷ്ട്രീയം മാറിമറിഞ്ഞുവെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസ് സെക്രട്ടറി പി.ടി.ചാക്കോ സംവിധാനം ചെയ്ത് കെ.പി.സി.സി മാദ്ധ്യമവിഭാഗം തയ്യാറാക്കിയ ഡോക്യുമെന്ററികൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഗ്യാരന്റിയോ,പിണറായിയുടെ എല്ലാം ശരിയാക്കാം എന്നതുപോലുള്ള പൊള്ളയായ വാഗ്ദാനങ്ങളോ അല്ല കോൺഗ്രസ് പ്രകടന പത്രികയിലുള്ളത്.കോൺഗ്രസിന്റേത് ഉറപ്പുള്ള വാക്കുകളാണ്. കേരളത്തിലെ ചെറുപ്പക്കാർ നാടുവിടുകയാണ്. കേരളം അധികം വൈകാതെ വയോധികരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും നാടായി മാറുമെന്നും ആന്റണി പറഞ്ഞു.

'കോൺഗ്രസ് പ്രകടനപത്രിക ഉറപ്പുള്ള വാക്ക്' എന്ന ഡോക്യുമെന്ററി ജി.ചൈതന്യയും ' എന്നും കാവലാൾ ' എന്ന ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്റി എഴുത്തുകാരി എ.ഖയറുന്നീസയും ഏറ്റുവാങ്ങി. കെ.പി.സി.സി മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, വാർ റൂം കോ ചെയർമാൻ മണക്കാട് സുരേഷ് എന്നിവർ പ്രസംഗിച്ചു.