
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയായ ചൂണ്ടുവിരൽ മഷിയടയാളത്തിനായി സംസ്ഥാനത്ത് വേണ്ടത് 63,100 കുപ്പി (വയൽ) മഷി. കേരളത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനു നാലുനാൾ മാത്രം ശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) മുഴുവൻ വിതരണ കേന്ദ്രങ്ങളിലുമെത്തി. കള്ളവോട്ട് തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നമാണെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഒരാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുകയെന്നതാണ് മഷി പുരട്ടുന്നതിന്റെ ഉദ്ദേശ്യം. വിരലിൽ പുരട്ടിയാൽ വെറും 40 സെക്കന്റുകൊണ്ട് ഉണങ്ങും. ദിവസങ്ങളെടുക്കും ഇത് മായാൻ.
സംസ്ഥാനത്തെ 25,231 ബൂത്തുകളിൽ ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തിരഞ്ഞെടുപ്പ് കമ്മിഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ (എംവിപിഎൽ) നിന്നെത്തിച്ചത്. ഇന്ത്യയിൽ മഷി നിർമ്മിക്കാൻ അവകാശമുള്ള ഏക സ്ഥാപനമാണിത്.
ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. 700 ഓളം വോട്ടർമാർക്ക് മഷി പുരട്ടാനാകും. 1962ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഈ രീതി തുടങ്ങിയത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഒഫ് ഇന്ത്യയിൽ വികസിപ്പിച്ച ഫോർമുലയാണ് മഷിയിൽ ഉപയോഗിച്ചിട്ടുള്ളത്.