തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും. വൈകിട്ട് 5ന് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും.ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമാവും. ഇവർക്കൊപ്പം ചേരാനായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. എല്ലാ വിഗ്രഹങ്ങളും ചേർന്ന് ശംഖുംമുഖത്ത് കൂടിയാറാട്ടാണ് നടത്തുന്നത്.
എഴുന്നള്ളത്ത് ക്ഷേത്രത്തിൽ രാത്രി വൈകി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് സമാപനമാകും. എട്ടാം ഉത്സവ ദിവസമായ ഇന്നലെ രാത്രി 8.30ന് ഏകാദശി പൊന്നും ശ്രീബലിക്കൊപ്പം വലിയ കാണിക്ക ചടങ്ങും നടന്നു. ഇതുകൂടാതെ വേലകളിയും അരങ്ങേറി.
ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് ഇന്ന് നടക്കും.ഉത്സവ ശീവേലിക്ക് ശേഷമാണ് പള്ളിവേട്ട ചടങ്ങുകൾ ആരംഭിക്കുക. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിക്കും. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ടപുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുന്നത്.പ്രതീകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തുന്നത്.ഇതിനുശേഷം വടക്കേനട വഴി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങളെ എഴുന്നള്ളിക്കും.ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും വച്ച് മുളയിടൽ പൂജ നടത്തും.നാളെ രാവിലെ 5ന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് വിഗ്രഹങ്ങൾക്ക് നിർമ്മാല്യവും നടത്തും.