കഴക്കൂട്ടം: കഴക്കൂട്ടത്ത് വ്യാപാരിയുടെ വീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ കണിയാപുരത്ത് മറ്റൊരു വ്യാപാരിയുടെ വീട്ടിലും മോഷണം.വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് പ്രസിഡന്റും കണിയാപുരം ആലുംമൂട്ടിൽ അജില ഫുഡ്‌വെയർ കടയുടമയുമായ പി.ഷറഫുദീന്റെ പള്ളിപ്പുറത്തെ വീട്ടിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.രണ്ടര പവന്റെ ലോക്കറ്റ് അടക്കമുള്ള ആഭരണങ്ങളും റാഡോ വാച്ചും ഒരു ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്.

വീടിന്റെ രണ്ടാം നിലയുടെ വാതിൽ തകർത്ത് അകത്തുകടന്ന കള്ളൻ മുറികൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചു വാരി വിതറിയശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് അപഹരിച്ചത്.ഷറഫുദീയനും കുടുംബവും വീട് പൂട്ടി വെള്ളിയാഴ്ച രാത്രിയോടെ മകളുടെ അമ്പലത്തറയിലുള്ള വീട്ടിൽ പോയിരുന്നു.ഇന്നലെ പുലർച്ചെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടത്.

വീടിനകത്ത് ആരോ ഉണ്ടെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീടിന്റെ വശത്ത് നിന്ന് മുകളിലോട്ട് നോക്കിയപ്പോഴാണ് മുകളിലത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും കവർച്ച നടന്ന വിവരമറിയുന്നതും.മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ദിവസങ്ങൾക്ക് മുൻപാണ് കഴക്കൂട്ടത്ത് എന്റർപ്രൈസസ് ഉടമ ശ്യാംലാലിന്റെ വിളയികുളത്തെ വീട്ടിൽ നിന്ന് 35 പവൻ മോഷ്ടിച്ചത്.അതിലും മോഷ്ടാക്കാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.