തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ആചാരപൂർവം നടന്നു.ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഇന്നലെ രാത്രി എട്ടരയോടെ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മയാണ് നടത്തിയത്.ഇന്ന് വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി ക്ഷേത്രത്തിൽ നിന്ന് ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി.ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിച്ചു.പൊലീസും,കുതിരപ്പട്ടാളവും,കോൽക്കാരും,കുന്തക്കാരും, മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ടപുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. വേട്ടയ്ക്ക് മുന്നോടിയായി തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് അമ്പും വില്ലും പൂജിച്ച് രാമവർമ്മയ്ക്ക് കൈമാറി.
പ്രതീകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തിയത്. സുന്ദര വിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളം റവന്യു ഉദ്യാഗസ്ഥർ പൂർവാചാരപ്രകാരം അലങ്കരിച്ചിരുന്നു. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയത് വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ കടന്നു. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് വച്ച് മുളയീട് പൂജ നടത്തി. ഇന്ന് രാവിലെ 5ന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് വിഗ്രഹങ്ങൾക്ക് നിർമാല്യവും നടത്തും.
വൈകിട്ട് 5ന് ആറാട്ടിന്റെ ചടങ്ങുകൾ ആരംഭിക്കും.ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമാവും. ഇവയ്‌ക്കൊപ്പം ചേരാനായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. എല്ലാ വിഗ്രഹങ്ങളും ചേർന്ന് ശംഖുംമുഖത്ത് കൂടിയാറാട്ടാണ് നടത്തുന്നത്. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും.വിഗ്രഹങ്ങളെ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും.എഴുന്നള്ളത്ത് ക്ഷേത്രത്തിൽ രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. നാളെ ആറാട്ട് കലശമുണ്ടായിരിക്കും.വേട്ടയുടെ ചടങ്ങിന് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ,കരമന ജയൻ,തുളസി ഭാസ്‌കരൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ്,മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.