
കൽപ്പറ്റ: പനമരം താഴെ നെല്ലിയമ്പം പദ്മാലയത്തിൽ കേശവൻ (70), ഭാര്യ പദ്മാവതി (68) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി കായക്കുന്ന് കുറുമ കോളനിയിലെ അർജുൻ (27) കുറ്റക്കാരനെന്ന് ജില്ല സെഷൻസ് അഡ്‌ഹോക് (രണ്ട്) കോടതി ജഡ്ജ് എസ്.കെ. അനിൽകുമാർ കണ്ടെത്തി. ശിക്ഷ 29ന് വിധിക്കും. കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി നിരീക്ഷിച്ചു. കേസിൽ 74 സാക്ഷികളെ വിസ്തരിച്ചു. 38 തൊണ്ടിമുതലും 181 രേഖയും പരിശോധിച്ചു.
2021 ജൂൺ 10ന് രാത്രി പ്രതി നടത്തിയ ആക്രമണത്തിലാണ് ദമ്പതികൾ കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കും വെട്ടും കുത്തുമേറ്റ കേശവൻ സംഭവസ്ഥലത്ത് മരിച്ചു. നെഞ്ചിനും കഴുത്തിനും കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് അർജുൻ കൊല നടത്തിയത്.
നെല്ലിയമ്പം കുറുമ കോളനിയിലെ പരേതരായ ബാബു- ഇന്ദിര ദമ്പതികളുടെ മകനാണ് അർജുൻ. 2021 ജൂൺ ഒൻപതിനു മാനന്തവാടി ഡിവൈ.എസ്.പിയുടെ കാര്യാലയത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അർജുൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. പ്രത്യേക സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി മുൻ കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുലക്ഷത്തോളം മൊബൈൽ ഫോൺ കാളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും 150ഓളം സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയുണ്ടായി.
താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളിൽ കോണിപ്പടിക്കടുത്ത് സോഫയിൽ രക്തംവാർന്നു കമിഴ്ന്നുകിടക്കുന്ന നിലയിൽ കേശവനെ കണ്ടത്. മുറിവിൽ തുണി അമർത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. സംഭവസമയം വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ തിരിച്ചറിയാൻ പദ്മാവതിക്കു കഴിഞ്ഞിരുന്നില്ല.