തുറവൂർ : അസാം സ്വദേശിനിയായ ജ്യോതി സൈഖിയ ഇന്നലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ തുറവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 500 തികഞ്ഞു. ഇന്നലെ രാവിലെ 8.20 നായിരുന്നു 500-ാമത്തെ കുഞ്ഞിന്റെ ജനനം.
2022 മാർച്ച് 19നാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ജില്ലയിൽ മെഡിക്കൽ കോളേജ് ,കടപ്പുറം വനിതാ ശിശു ആശുപത്രി എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് തുറവൂർ താലൂക്ക് ആശുപത്രിയിലാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ എന്നിവ ഇവിടെയുണ്ട്. പ്രസവാനന്തരം ആശുപത്രി വിടുന്ന അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും 2023 ജൂലായ് മുതൽ നിലവിലുണ്ട്.
ഡോ. ഡി.എസ്.രാധിക,ഡോ. മിനി എബ്രഹാം,ഡോ.നീന ചന്ദ്രൻ, ഡോ.സിയാ ബക്കർ, ഡോ.വിനീത് മോഹൻ,ഡോ. അഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം. നഴ്സിംഗ് സൂപ്രണ്ട് പ്രിയംവദ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ലീന, മരിയ എന്നിവരുടെ നേതൃത്വത്തിൽ 10 നഴ്സുമാരും 9 അനുബന്ധ ജീവനക്കാരുമുണ്ട്. ഡോ.സുദീപിന്റെ നേതൃത്വത്തിലാണ് അനസ്തേഷ്യാ വിഭാഗത്തിന്റെ പ്രവർത്തനം. ഡോ. ആർ.റൂബിയാണ് ആശുപത്രി സൂപ്രണ്ട്.
ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച സേവനത്തിലൂടെ നേട്ടം കൈവരിച്ച ആശുപത്രി സൂപ്രണ്ടിനെയും ഗൈനക്കോളജി വിഭാഗം ജീവനക്കാരെയും ദെലീമ ജോജോ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ.ജീവൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സാബു എന്നിവർ ആശുപത്രിയിലെത്തി അനുമോദിച്ചു.