മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷന് വടക്കുഭാഗത്ത് ഒതളപ്പുഴത്തോട്ടിൽ നിർമ്മിച്ച പാലം പൊളിച്ചുനീക്കാൻ ഇറിഗേഷൻ വകുപ്പിന് കത്തുനൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് . അശാസ്ത്രീയമായി പാലം നിർമ്മിച്ചതിനെത്തുടർന്ന് സമീപത്തെ വീടുകളിലും അക്ഷയ സെന്റർ, ഹോട്ടലുകൾ എന്നിവിടങ്ങളിലും വെള്ളം കയറി. മൂന്ന് ദിവസമായി പ്രദേശമാകെ വെള്ളക്കെട്ടിലാണ്. അക്ഷയ സെന്ററിലെ കമ്പ്യൂട്ടർ ഉൾപ്പടെ നശിച്ചു. സ്വകാര്യ വ്യക്തി തന്റെ കടയിലേക്ക് പാർക്കിംഗിനായാണ് പാലം നിർമിച്ചത്. സാധാരണ ഗതിയിൽ പാലം നിർമാണത്തിന് ഗ്രാമപഞ്ചായത്തിന് അപേക്ഷ നൽകുകയും അത് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഇറിഗേഷൻ വിഭാഗത്തിന് കൈമാറുകയുമാണ് ചെയ്യുന്നത്. ഇതിനു വിരുദ്ധമായി ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ നൽകാതെ ഇറിഗേഷൻ വകുപ്പിന് നേരിട്ടു നൽകുകയായിരുന്നു. ഇങ്ങനെ പാലം ഒതളപ്പുഴ തോടിനു കുറുകെ താഴ്ത്തി നിർമിച്ചതും തോട്ടിനകത്ത് ബീമുകൾ സ്ഥാപിച്ച് നിർമിച്ചതുമാണ് വെള്ളം കയറാൻ കാരണമായത്. സ്ഥലം സന്ദർശിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നാണ് പാലം പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പിന് കത്തു നൽകുമെന്ന് അറിയിച്ചത്. തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പുതുതായി നിർമിച്ച പാലത്തിന്റെ കിഴക്കു ഭാഗത്ത് പഞ്ചായത്ത് വക സ്ഥലത്തു കൂടി ജെ.സി.ബി ഉപയോഗിച്ച് ഓട നിർമിച്ച് തോടിന്റെ ഗതി മാറ്റി.