ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ന് 96 മണ്ഡലങ്ങളിൽ വിധിയെഴുത്ത്. ആന്ധ്ര 25, തെലങ്കാന 17, യു.പി 13, മഹാരാഷ്‌ട്ര 11, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ എട്ട് വീതം, ബീഹാർ അഞ്ച്, ഒഡിഷ, ജാർഖണ്ഡ് നാലു വീതം, ജമ്മുകാശ്മീർ ഒന്ന് (ശ്രീനഗർ) മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തിൽ വോട്ടെടുപ്പ്. 1,717 സ്ഥാനാർത്ഥികൾ. 17.7 കോടി വോട്ടർമാർ.
ആന്ധ്രാപ്രദേശിലെ 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്നാണ്.
കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പഠാൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, ഗിരിരാജ് സിംഗ്, നടനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശത്രുഘൻ സിൻഹ, കോൺഗ്രസ് ആന്ധ്രാപ്രദേശ് ഘടകം അദ്ധ്യക്ഷ വൈ.എസ്. ശർമിള തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ.