കൊച്ചി: ദേശീയപാത 66ൽ നിർമ്മിക്കുന്ന ചിറ്റാറ്റുകര പാലത്തിന്റെ നിർമ്മാണം താത്കാലികമായി നിർത്തിവെക്കുമെന്ന് ദേശീയപാത അതോറിറ്റി. വെർട്ടിക്കൽ ക്ലിയറൻസ് പാലിക്കാതെ പാലം നിർമ്മിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അതോറിറ്റി അധികൃതർ ഇക്കാര്യമറിയിച്ചത്.
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ദേശീയ പാത 66ൽ പറവൂർ പുഴയുടെ മുകളിലൂടെയുള്ള പാലത്തിന്റെ നിർമ്മാണമാണ് നിർത്തിവെക്കുന്നത്. ജലസ്രോതസുകൾക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്നാണ് നിയമം. ഇവിടെ 2.3 മീറ്റർ മാത്രമേയുളളൂ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. പാലത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.