കൊച്ചി: യഥാസമയം വിസ ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ ന്യൂഡെൽഹിയിലെ ഡെൽമോസ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കമ്പനി യാത്രക്കാർക്ക് 6.15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
പൊളിമർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷനും എറണാകുളം സ്വദേശികളായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് നടപടി. ജർമ്മനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാൻ പരാതിക്കാരിൽ നിന്ന് 1,50,000 രൂപവീതം ഈടാക്കിയിട്ടും സമയത്ത് വിസ ലഭ്യമാക്കിയില്ല. യാത്ര മുടങ്ങിയതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പണം എയർലൈൻസ് ട്രാവൽ ഏജൻസിക്ക് മടക്കി നൽകിയെങ്കിലും ആ തുകയും പരാതിക്കാർക്ക് ലഭിച്ചിരുന്നില്ല.
ടൂറിസം രംഗത്തെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ അനിവാര്യമാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ വിലയിരുത്തി. പരാതിക്കാർ നൽകിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ഉൾപ്പെടെയാണ് 6.15ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ ട്രാവൽ ഏജൻസി പരാതിക്കാർക്ക് നൽകേണ്ടത്.