y

ചോറ്റാനിക്കര: മുളന്തുരുത്തി പഞ്ചായത്ത് ചെങ്ങോല പാടം റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിലൂടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മലിന ജലം ഒഴുക്കുന്നതായി പരാതി. ജനസാന്ദ്രത കൂടിയ ഭാഗത്തായി ഒഴുകുന്ന തോട്ടിലേക്കാണ് മലിനജലം ഒഴുക്കുന്നത്. മുളന്തുരുത്തി ചോറ്റാനിക്കര റോഡിൽ ബീവറേജസിന് സമീപം പുതുതായി ലൈസൻസ് ലഭിച്ച ഹോട്ടലുകളിൽ നിന്നാണ് മാലിന്യം ഒഴുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ഏതാനും ഹോട്ടലുകളും തട്ടുകടകളുമുണ്ട്.

റോഡിനടിയിൽക്കൂടി സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് മലിനജലം ഓടയിലേക്കെത്തുന്നത്. ഇതുമൂലം ഏതുസ്ഥാപനത്തിൽ നിന്നാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. സെപ്റ്റിക് ടാങ്കിലേതടക്കമുള്ള ജലമാണ് ഒഴുകുന്നത്. കടുത്ത ദുർഗന്ധമുയരുന്നുണ്ട്. ഒപ്പം പകർച്ചവ്യാധി പിടികൂടാനുള്ള സാദ്ധ്യതയുമുണ്ട്. ഈ ഭാഗത്ത് ഈച്ച, കൊതുക് ശല്യവും വർദ്ധിച്ചിട്ടുണ്ട്.

 ശുചീകരണം കാര്യക്ഷമല്ല

പരാതികളും പ്രതിഷേധങ്ങളുമുണ്ടാകുമ്പോൾ പഞ്ചായത്ത് തോട്ടിലും പ്രദേശത്തും താത്കാലിക ക്ലീനിംഗ് നടത്തുന്നതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ല. മാസങ്ങൾക്കു മുമ്പ് ശക്തമായ പ്രതിഷേധത്തെ തുടർന്നു കുറ്റക്കാർക്കെതിരെ പിഴ ചുമത്തിയെങ്കിലും പഞ്ചായത്ത് ഇളവ് നൽകിയതായി ആരോപണമുണ്ട്. മുമ്പും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. വകുപ്പുമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് അധികാരികൾ സ്ഥലത്തെത്തി പരിശോധന നടത്തി മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിച്ചെങ്കിലും പിന്നീട് തുടർനടപടിയുണ്ടായില്ല.

മാലിന്യം തള്ളുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുകയില്ലെന്ന് പഞ്ചായത്ത് തീരുമാനമെടുത്താൽ മാലിന്യ പ്രശ്നത്തിന് ശാശ്വതമായി പരിഹാരമാവും.

അരുൺ പോട്ടയിൽ

മുൻ മേഖലാ സെക്രട്ടറി

ഡി.വൈ.എഫ്.ഐ