മൂവാറ്റുപുഴ: വായനയെ കൂടുതൽ ജനകീയമാക്കാൻ ഈ വർഷം 500 വീട്ടകവായനാ സദസുകൾ സംഘടിപ്പിക്കുവാൻ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഓരോ ഗ്രന്ഥശാലാ പരിസരത്തുള്ള വീടുകൾ കേന്ദ്രീകരിച്ച് വായനക്കൂട്ടം രൂപീകരിക്കുകയും പ്രതിമാസം പുസ്തകവായനയും ചർച്ചയും കലാപരിപാടികളും നടത്തും. കൂടാതെ എല്ലാ ഗ്രന്ഥശാലകൾക്കും ഉയർന്ന ഗ്രേഡ് നേടാനുള്ള പദ്ധതി തയ്യാറാക്കും. ബാലവേദി, വനിതാവേദി, യുവജനവേദി പ്രവർത്തനം സജീവമാക്കും. ഡിജിറ്റൽ സാദ്ധ്യതകൾ ഗ്രന്ഥശാലകളിൽ ഉപയോഗിക്കും. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാംസ്കാരിക സംഗമങ്ങളും കുടുംബശ്രീയുമായി യോജിച്ച് റീജിയണൽ വുമൺ കോൺക്ലേവും ഗ്രന്ഥശാല, പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ അക്ഷരോത്സവങ്ങളും സംഘടിപ്പിക്കും. മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന താലൂക്ക് ലൈബ്രറി സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണവും താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. കെ.പി.രാമചന്ദ്രൻ ജില്ലാ പദ്ധതി രേഖയും ജോസ് കരിമ്പന സംസ്ഥാന പദ്ധതികളും അവതരിപ്പിച്ചു. പി.കെ. വിജയൻ, ടി.പി. രാജീവ് എന്നിവർ സംസാരിച്ചു. ജോസഫ് കയ്യാണിക്കൽ എഴുതിയ പുരാണകഥകൾ എന്ന പുസ്തകം ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, ഡോ. രാജി കെ. പോളിന് നൽകി പ്രകാശനം നടത്തി.