fine

കൊച്ചി: വായിക്കാൻ കഴിയാത്ത ലേബലുമായി ബേബി ലോഷൻ വിപണിയിലിറക്കിയതിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ 60,000 രൂപ പിഴ വിധിച്ചു. 25,000 രൂപ നിയമസഹായ ഫണ്ടിൽ അടയ്ക്കണം. 35,000 രൂപ ഉപഭോക്താവിന് നൽകണം.

പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത ലീഗൽ മെട്രോളജി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കും ശിക്ഷ വിധിച്ചു.

ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതിയിലാണ് ഉത്തരവ്. ബേബി ലോഷൻ ബോട്ടിലിൽ ഉപയോഗരീതി, ചേരുവകൾ എന്നിവ ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാൻ കഴിയൂവെന്ന് പരാതിയിൽ പറയുന്നു.

ലേബലിലെ അക്ഷരങ്ങൾക്ക് ചട്ടപ്രകാരമുള്ള വലിപ്പം ഉണ്ടെന്ന് ജോൺസൻ ആൻഡ് ജോൺസൺ വാദിച്ചു. ഇത് ശരിയാണെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം സാക്ഷ്യപ്പെടുത്തി. പരാതിക്കാരന്റെ ആവശ്യപ്രകാരം വിദഗ്ദ്ധനെ നിയോഗിച്ച് പരിശോധിച്ചപ്പോൾ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമായി. തെറ്റായ റിപ്പോർട്ട് സമർപ്പിച്ച കെ.എം. മുഹമ്മദ് ഇസ്മായിൽ, എം.എസ്. സാജു എന്നിവർക്ക് ലീഗൽ മെട്രോളജി നിയമത്തെക്കുറിച്ചും ചട്ടത്തെക്കുറിച്ചും 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകാനും കമ്മിഷൻ നിർദ്ദേിച്ചു.