മൂവാറ്റുപുഴ: വേനൽമഴ ശക്തമായതോടെ എം.സി റോഡിനുസമീപമുള്ള നഗരത്തിലെ കോർമല അടക്കം മണ്ണിടിച്ചിൽ ഭീതിയിൽ. അടുത്ത ദിവസങ്ങളിലും അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയതോടെ പ്രദേശവാസികളുടെ അടക്കമുള്ളവരുടെ ചങ്കിടിപ്പ് വർദ്ധിച്ചു.
എം.സി റോഡിന് സമാന്തരമായി ഐ.ടി.ആർ ജംഗ്ഷൻ മുതൽ എൻ.എസ്.എസ് കവലവരെ ഒരു കിലോമീറ്ററോളം ദൂരത്തിൽ നഗരത്തിൽ സ്ഥിതിചെയ്യുന്നതാണ് കുന്ന്. മഴ ശക്തമാകുന്നതോടെ ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോർമലയിലെ മണ്ണിടിച്ചിൽ മഴ കനക്കുന്നതോടെ രൂക്ഷമാകുമെന്നാണ് ഭീതി. ചെറിയതോതിൽ മണ്ണിടിയുന്ന മല സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഫലമില്ല. തുടർന്നു റവന്യൂ, ജല അതോറിട്ടി, ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. കോർമലയ്ക്കു സംരക്ഷണഭിത്തി ഉടൻ നിർമിക്കുമെന്നും മലമുകളിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്കു സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇവർ ഇപ്പോഴും കോർമലയിൽത്തന്നെ കഴിയുകയാണ്. നഗരത്തിലെ സത്രക്കുന്ന് കഴിഞ്ഞ വർഷകാലത്താണ് ഇടിഞ്ഞ് തിരക്കേറിയ കാവുംപടി റോഡിൽ പതിച്ചത്.
2015 ജൂലായ് 5ലെ കനത്തമഴയിലാണ് രാത്രിയിൽ വെള്ളൂർകുന്നത്തെ കോർമലക്കുന്ന് ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. കുന്നിന്റെ ഒരുഭാഗം നൂറടിയിലേറെ ഉയരത്തിൽ നിന്നിടിഞ്ഞ് എം.സി റോഡിലേക്ക് പതിക്കുകയായിരുന്നു. ആൾത്താമസമില്ലാത്ത ബഹുനില മന്ദിരമടക്കം മണ്ണിനടിയിൽപ്പെട്ട് നശിച്ചിരുന്നു. ആളയപായമുണ്ടായില്ല.
വിദഗ്ദ്ധസംഘത്തിന്റ പരിശോധയിൽ നിലവിൽ മല അപകടാവസ്ഥയില്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാർ ഭീതിയിലാണ്. കോർമലയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് വർഷങ്ങൾകഴിഞ്ഞു.
കോർമലക്കുന്നിൽ
മൂന്ന് കുടുംബങ്ങൾ
മൂന്ന് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളടാങ്കും ഐ.ബിയുമടക്കം സ്ഥിതിചെയ്യുന്നത് മലയുടെ മുകളിലാണ്.