കൊച്ചി: സംസ്ഥാനത്ത് ഒരുവിഭാഗം ഉദ്യോഗസ്ഥർ അഴിമതിക്ക് ചൂട്ടുപിടിക്കുകയാണെന്നും ഫയൽ കാണാനില്ലെന്ന് പറയുന്നത് ഇവരുടെ പതിവാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം പറഞ്ഞു. ജില്ലയിലെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകൾ ലഭിച്ചാൽ ഫയൽ കാണാനില്ല, വിവരം ലഭ്യമല്ല, ചോദ്യം വ്യക്തമല്ല തുടങ്ങിയ മറുപടികൾ നല്കുന്ന ഓഫീസർമാർക്ക് മിക്കപ്പോഴും ചില കാര്യങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനുണ്ടാവും. പലപ്പോഴും കമ്മിഷൻ ഇടപെടുമ്പോൾ കാണാതായ ഫയലുകളും ലഭ്യമല്ലാത്ത വിവരങ്ങളും പെടുന്നനേ പൊങ്ങിവരുന്നതാണ് അനുഭവം. ഇത്തരക്കാർ വിവരം നല്കാതിരിക്കാനുള്ള എല്ലാ വകുപ്പുകളും മന:പാഠമാക്കിയിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
ഫയൽ കാണാതാവുന്നത് ക്രിമിനൽ കുറ്റമാണ്. പബ്ലിക് റെക്കോർഡ്‌സ് ആക്ട് പ്രകാരം ജയിൽവാസംവരെ ശിക്ഷയായി ലഭിച്ചേക്കാമെന്നും ബന്ധപ്പെട്ടവർ കൂടുതൽ ജാഗ്രതയോടെ പെരുമാറണമെന്നും ഡോ. ഹക്കിം നിർദ്ദേശിച്ചു.
എം.എസ്. സതീശന്റെ പരാതിയിൽ കമ്മിഷന്റെ 2020 ജൂൺ 15ലെ ഉത്തരവ് നടപ്പാക്കാതിരുന്ന തൃപ്പൂണിത്തുറ നഗരസഭയിലെ ഓംപ്രകാശ്, അമ്പിളി, ഷിബു എന്നീ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും കമ്മിഷൻ ഉത്തരവായി. ഇവർക്ക് 15 ദിവസത്തെ ഷോക്കോസ് നോട്ടീസ് നല്കും. ഇവിടെ ലിതിൻ എന്നയാൾ നല്കിയ അപേക്ഷയിൽ വിവരം ലഭ്യമല്ല, ചോദ്യം വ്യക്തമായില്ല എന്നിങ്ങനെ മറുപടി നല്കിയ നടപടി തെറ്റായിരുന്നുവെന്ന് കമ്മിഷൻ വിലയിരുത്തി. ഈ വിവരങ്ങൾ ജൂൺ ഏഴിനകം കക്ഷിക്ക് സൗജന്യമായി നല്കണം.
കുന്നത്തുനാട് പഞ്ചായത്തിൽ ഐസക് മാത്യു നല്കിയ അപേക്ഷയിലെ മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം സൗജന്യമായി നല്കണം. കമ്മിഷന്റെ ഹിയറിംഗിൽ പങ്കെടുക്കാതിരുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ്' ആലുവ അസി.എക്സി. എൻജിനിയർ, അസി. എഞ്ചിനിയർ എന്നിവർ വയനാട്ടിലും കളമശേരി നഗരസഭ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരത്തും കമ്മിഷനുമുന്നിൽ നേരിൽ ഹാജരാകണം. ഇവർക്ക് സമൻസ് അയക്കാനും നിർദ്ദേശിച്ചു. പരിഗണിച്ച 15 പരാതികളിൽ 13എണ്ണം തീർപ്പാക്കി.