accident

കൊച്ചി: പോയവർഷം സംസ്ഥാനത്ത് വാഹനാപകടത്തിൽ ഏറ്റവും അധികം ജീവൻ പൊലിഞ്ഞത് വൈകിട്ട് ആറു മുതൽ രാത്രി ഒമ്പതു വരെയെന്ന് ട്രാഫിക് പൊലീസ് റിപ്പോർട്ട്. നഗരപരിധിയിൽ 199 പേരും ഗ്രാമത്തിൽ 657 പേരും മരണപ്പെട്ടു. സന്ധ്യയോടെ കാഴ്ച മറയുന്നതും തിരക്കേറുന്നതുമാണ് ഈ സമയത്ത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. 2022ലും ഏറ്റവും അധികം ആളുകൾ അപകടമരണത്തിൽപ്പെട്ടതും ഇതേസമയം തന്നെ.

തുട‌ർച്ചയായുള്ള വിലയിരുത്തിലിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റിയിലടക്കം വൈകുന്നേരങ്ങളിൽ പ്രത്യേക ശ്രദ്ധ ട്രാഫിക് പൊലീസ് നൽകുകയാണ്. ഇതിലൂടെ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപകടമരണം കുറയ്ക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. രാവിലെ ആറുമുതൽ ഒമ്പത് വരെയും വൈകിട്ട് മൂന്ന് മുതൽ ആറുവരെയുള്ള സമയങ്ങളിലും അപകടങ്ങൾ ഏറെയുണ്ടാകുന്നു.

2023ലെ റിപ്പോർട്ട് പ്രകാരം കൊച്ചി നഗരത്തിൽ 2803 അപകടങ്ങളിലായി 177 പേരുടെ ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. ഗ്രാമത്തിൽ 282 പേരും മരിച്ചു. 4325 വാഹനാപകടങ്ങൾ. നഗരത്തിൽ 2028 പേരും ഗ്രാമത്തിൽ 3332 പേരും ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടി. സംസ്ഥാനത്ത് ആകെ 4080 പേരാണ് മരിച്ചത്.

ജില്ല- അപകടമരണം
തിരുവനന്തപുരം - 462
കൊല്ലം - 403
പത്തനംതിട്ട -197
ആലപ്പുഴ- 377
കോട്ടയം - 277
ഇടുക്കി - 105
എറണാകുളം - 459
തൃശൂർ -439
പാലക്കാട് - 329
മലപ്പുറം -309
കോഴിക്കോട് - 332
വയനാട് - 84
കണ്ണൂർ - 195
കാസർകോട് - 112

പാതകൾ- അപകടമരണം
സംസ്ഥാനപാത -939
ദേശീയപാത - 980
മറ്റ് റോഡുകൾ -2161

വാഹനം - അപകടം - മരണം
ബൈക്ക് - 14162 - 1237
കാർ - 14027 -885
സ്‌കൂട്ടർ - 5210 - 329
ഓട്ടോ - 4047 - 246
ലോറി - 2008 - 352
ബസ് - 2248 - 214