പെരുമ്പാവൂർ: മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിച്ച വേങ്ങൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പിലൂടെ വരുന്നത് മലിനജലം. കുറേനാളായി ഇതേ അവസ്ഥ തുടരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. വിവിധ ഓഫീസുകളിൽ പരാതി നൽകിയിട്ടും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതിനാൽ പ്രശ്നം പരിഹരിക്കുന്നില്ലെന്നാണ് ആരോപണം. വേങ്ങൂരിൽ രണ്ടുപേരും സമീപപഞ്ചായത്തായ മുടക്കുഴയിൽ ഒരാളും മഞ്ഞപ്പിത്തംബാധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചിരുന്നു. ആറുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ ആലുവയിലേയും എറണാകുളത്തേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം സുഖമായി വീടുകളിലേക്ക് മടങ്ങി. നിലവിൽ പഞ്ചായത്തിൽ പഞ്ചായത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പുതിയ കേസുകളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വകുപ്പ് അധികൃതർ പറഞ്ഞു.
ഗ്രാമവാസികളിൽ പലരും മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളുംബാധിച്ച് വലയുമ്പോഴും അധികൃതർ അനാസ്ഥ തുടരുകയാണ്.
ബി.ജെ.പി ജില്ലാസമിതി അംഗം എസ്. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ, അസി. എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരുമായി സംസാരിച്ചു.
വേങ്ങൂർ പഞ്ചായത്തിലെ മൂന്നു വാർഡുകളിലേക്ക് ജല അതോറിട്ടിയുടെ ടാപ്പുകളിലൂടെ വന്ന മലിനജലം ഉപയോഗിച്ചതാണ് ഈ മൂന്നു വാർഡുകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കാൻ ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
ഈ ഭാഗത്ത് ജലജീവൻ മിഷനാണ് കണക്ഷൻ നൽകിയിരിക്കുന്നത്. ഈടാപ്പുകളിലൂടെ മലിനജലമാണ് വരുന്നതെന്ന പരാതിയിൽ ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്ന് പ്രോജക്ട് ഡിവിഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അസി. എക്സിക്യുട്ടീവ് എൻജിനിയർ
വാട്ടർ അതോറിട്ടി
വാട്ടർ അതോറിട്ടി സി ഡിപ്പാർട്ടുമെന്റിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലമാണ് പ്രശ്നം പരിഹരിക്കാത്തത്. സ്ഥിരജീവനക്കാരും താത്കാലിക ജീവനക്കാരും തമ്മിലുള്ള പ്രശ്നമാണ് മലിനജലം വിടുന്നതിനു പിന്നിൽ.
എസ്. സെന്തിൽകുമാർ
ബിജെ.പി നേതാവ്
വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 2 പേർ
രോഗം സ്ഥിരീകരിച്ചത് 239 പേർക്ക്
നിലവിൽ ചികിത്സയിലുള്ളത് 6 പേർ