1

ഫോർട്ട് കൊച്ചി: കനത്ത മഴ ജന ജീവിതത്തെ ദുരിതത്തിലാക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് മൺസൂൺ ടൂറിസം മേഖല. കൊച്ചിയിലെ മേഘവിസ്ഫോടനവും വെള്ളക്കെട്ടും ശുചീകരണ പ്രതിസന്ധിയും മൺസൂൺ ഗവേഷണ വിദ്യാർത്ഥികളെയും കൊച്ചിയിലേക്ക് ആകർഷിക്കുന്നുണ്ട്. കനത്ത മഴ, ഇടതൂർന്ന കാടുകൾ, കാവുകൾ, കായലുകൾ, വെള്ളക്കെട്ട്, ജലജന്യരോഗ പകർച്ച തുടങ്ങി വിവിധ തലങ്ങളെക്കുറിച്ചുള്ള പഠന പരീക്ഷണങ്ങൾ കേരളത്തിലെ മൺസൂൺ കാലത്തെ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി തെക്ക്- മദ്ധ്യ കേരളത്തിലുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും ദുരിതങ്ങളും നവ മാദ്ധ്യമങ്ങളിലൂടെ അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധപതിഞ്ഞതോടെ മൺസൂൺകാല വിദേശ വിനോദസഞ്ചാരികളിൽ നിന്ന് നിരവധി അന്വേഷണങ്ങളാണ് ടൂറിസം ഏജൻസികളിലെത്തുന്നത്. കനത്ത മഴ മൂലമുണ്ടാകുന്ന ദുരിത പഠനങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഒരു വിഭാഗം വിദ്യാർത്ഥികളും കേരളത്തിൽ എത്തിക്കഴിഞ്ഞു. വിനോദ സഞ്ചാരികളും ഗവേഷണ വിദ്യാർത്ഥികളടക്കമുള്ളവരും വലിയതോതിൽ എത്തുന്നത് മൺസൂൺകാല ടൂറിസത്തെ കേരളത്തിന്റെ വലിയ സാദ്ധ്യതയായി ചൂണ്ടിക്കാണിക്കുന്നുവെന്ന് ടൂറിസം ഏജൻസികളും ഹോംസ്റ്റേ മേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നു.

മൺസൂൺകാല ടൂറിസം ആകർഷകമാക്കാൻ ജലയാത്രാ സൗകര്യമടക്കം പ്രത്യേക പാക്കേജുകൾ തയ്യാറാക്കി കുമരകം അടക്കമുള്ള ടുറിസം കേന്ദ്രങ്ങളിലെ മുൻനിര ഹോട്ടലുകൾ പാക്കേജിൽ ഹൗസ് ബോട്ട് യാത്ര, മലയോര യാത്ര, കായൽ ഭക്ഷ്യ വിഭവങ്ങൾ, മഴ സ്നാനം എന്നിവയും ഹോം സ്റ്റേ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും അഭ്യന്തര സഞ്ചാരികളുടെ ബുക്കിംഗ് അന്വേഷണവും സജീവം

മൺസൂൺ ടൂറിസം നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണം. സീസണിൽ വരുന്ന വിദേശികൾക്ക് കൂടുതൽ പ്രചോദനവും ടൂറിസം മേഖലക്ക് വലിയ വരുമാന മാർഗവും കൂടിയാകും ഇത്

എം.പി. ശിവദത്തൻ

കേരള ഹാട്സ് ഡയറക്ടർ