lisamma2

കൊച്ചി: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷൻ അംഗവും റിട്ട. ജില്ലാ സെഷൻസ് ജഡ്‌ജിയുമായ എറണാകുളം പ്രോവിഡൻസ് റോഡ് മൂഞ്ഞപ്പിള്ളി വീട്ടിൽ ലിസമ്മ അഗസ്റ്റിൻ (74) നിര്യാതയായി. മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യൻ പോളിന്റെ ഭാര്യയാണ്.

സംസ്‌കാരം ഇന്നു രാവിലെ 11.30ന് എറണാകുളം സെമിത്തേരി മുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ. പ്രോവിഡൻസ് റോഡിലെ സെബാസ്റ്റ്യൻ പോളിന്റെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.

കാസർകോട് ഭീമനടിയിൽ പരേതരായ അഗസ്റ്റിൻ പാലമറ്റത്തിന്റെയും അനസ്താസിയയുടെയും മകളാണ്. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാദ്ധ്യമപ്രവർത്തകൻ, നോർവേ),അഡ്വ. റോൺ ബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാദ്ധ്യമപ്രവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ). മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്, നോർവേ), സബീന പി. ഇസ്‌മയിൽ (ഗവൺമെന്റ് പ്ലീഡർ, ഹൈക്കോടതി).

1985ൽ കാസർകോട് മുൻസിഫായാണ് ലിസമ്മ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചത്. സബ് ജഡ്‌ജി, ജില്ലാ ജഡ്‌ജി, മോട്ടോർ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണൽ, നിയമവകുപ്പിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാർഷികാദായ നികുതി, വില്പന നികുതി അപ്പലേറ്റ് ട്രൈബ്യൂണലിൽ ചെയർപേഴ്‌സണായിരുന്നു. ചെന്നൈയിലെ കമ്പനി ലാ ബോർഡിൽ ജുഡിഷ്യൽ അംഗവും പോൾസ് ലാ അക്കാഡമി ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. 'ഫൊർഗോട്ടൻ വിക്ടിം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.