തൊടുപുഴ : ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിൽ നിന്നും വായ്പ സ്വീകരിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലെ കുടിവെള്ള വിതരണ ചുമതല 10 വർഷത്തേയ്ക്ക് സ്വകാര്യ കമ്പനികൾക്ക് കൈമാറുവാനുള്ള നടപടികൾ സർക്കാർ നിർത്തിവയ്ക്കണമെന്ന് കേരളാ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വായ്പകൾ സ്വീകരിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ വാട്ടർ അതോറിറ്റിയിൽ നിലനിർത്തി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയെ സ്വകാര്യവൽക്കരിക്കുന്ന പദ്ധതികൾ അവസാനിപ്പിച്ച് ഇപ്പോൾ നടക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി രക്ഷിക്കാൻ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി രൂക്ഷമായ വേനലിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.
ജീവനക്കാരെ നിയമിച്ചതല്ലാതെ ജില്ലയിൽ പുതിയതായി ആരംഭിച്ച സർക്കിൾ, ഡിവിഷൻ ഓഫീസുകളുടെ പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിച്ചിട്ടില്ല. മലയോര മേഖലയുടെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ ഉദ്ദേശിച്ച് ആരംഭിച്ച ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.

ജില്ലാ പ്രസിഡന്റ് ടി.എം. ആസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു ഉദ്ഘാടനം ചെയ്തു. ട്രഷറർ ബി .രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ നേതാക്കളായ ഷൈജു റ്റി.എസ്., മുഹമ്മദ് നൈസാം, ജിജു ജോൺ, ബിനു സി.പി, രാധാകൃഷ്ണൻ, നവാസ്.കെ. എസ് തുടങ്ങിയവർ പ്രസംഗിച്ചു.