ചെറുതോണി: വരൾച്ച മൂലം സംസ്ഥാന വ്യാപകമായി കൃഷി നാശവും കുടിവെള്ളമില്ലാത്ത ഗുരുതരമായ സാഹചര്യം ഉള്ളതിനാലും സംസ്ഥാനത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിക്കണം. വ്യാപകമായ കൃഷികൾ നശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നു. കൃഷി നാശം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണം.നിലവിലുള്ള കാർഷിക കാർഷികേതരവായ്പകളുടെ തിരിച്ചടവ് കാലാവധി നാല് വർഷത്തേക്ക് ദീർഘിപ്പിക്കുകയും ഈ കാലയളവിലെ പലിശ എഴുതി തള്ളുകയും ചെയ്യണം. കാർഷിക പുനരുദ്ധാരണത്തിന് അഞ്ചാം വർഷം മുതൽ തിരിച്ചടവ് കാലാവധിയിൽ പലിശ രഹിത വായ്പകളനുവദിക്കണം. തിരിച്ചടവ് ആരംഭിക്കുന്ന സമയം മുതൽ നിശ്ചിത ശതമാനം പലിശ ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.