sunikumar

തൊടുപുഴ: ഗുരുതര രോഗത്താൽ മരണത്തോട് മല്ലടിക്കുമ്പോഴും സുനിൽ കുമാറിന്റെ മനസിൽ താൻ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കൽ സുനിൽ കുമാർ (45) അവയവ ദാനത്തിലൂടെ മരണത്തെയും തോൽപ്പിക്കുകയായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കൽ കോളേജിൽ സുനിൽകുമാർ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആർഷ വിദ്യാസമാജം തിരുവനന്തപുരം യൂണിറ്റ് ആചാര്യൻ കെ.ആർ. മനോജും സംഘവും മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകി. സുനിൽ കുമാർ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ചപ്പോഴാണ് ഫിക്സിന്റെ രൂപത്തിൽ വീണ്ടും ആരോഗ്യ നില വഷളായത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. അവിടെ വെച്ച് ഫിക്സും, ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന് ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷം അവയവം ദാനം ചെയ്യണമെന്ന ആഗ്രഹപ്രകാരം അധികൃതരുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അനുമതി വാങ്ങി. എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘമെത്തി ഇന്നലെ വൈകിട്ടോടെ സുനിൽ കുമാറിന്റെ ശരീരത്തിൽ നിന്നും പ്രധാനപ്പെട്ട അവയവയങ്ങൾ നീക്കം ചെയ്ത് അവ സുരക്ഷിതമാക്കി.

കണ്ണ്, കരൾ, കിഡ്നി എന്നിവയാണ് സുനിൽ കുമാറിന്റെ ശരീരത്തിൽ നിന്നുമെടുത്തത്. ഇവ ഇനി അർഹതപ്പെട്ടവരുടെ ശരീരത്തിൽ തുടിക്കും. സുനിൽ അവിവാഹിതനാണ്. അച്ഛൻ കൃഷ്ണൻ, അമ്മ: കുമാരി, സഹോദരങ്ങൾ: അനിൽകുമാർ, പരേതനായ വിമൽ കുമാർ. സംസ്‌കാരം നടത്തി.