തൊടുപുഴ: നിർമ്മാണം പൂർത്തീകരിച്ച കുടുംബ കോടതിയുടെ കെട്ടിടം 25ന് ഉദ്ഘാടനം ചെയ്യും. മുട്ടം ജില്ല കോടതി സമുച്ചയത്തോടനുബന്ധിച്ചാണ് കുടുംബകോടതിയും നിർമ്മിച്ചിട്ടുള്ളത്. 2739 ചതുരശ്ര വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 6.5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. താഴ്ഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോട് കൂടിയാണ് നിർമാണം. 2018 ജൂലായ് 31ന് 6.50 കോടി രൂപയുടെ ഭരണാനുമതിയും 2020 ഒക്ടോബർ 18ന് സാങ്കേതികാനുമതിയും ലഭിച്ചു. 2021 സെപ്തംബർ മൂന്നിന് ഹൈക്കോടതി ജഡ്ജ് സുനിൽ തോമസാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. വിശാലമായ പാർക്കിങ് ഏരിയ, ഇലക്ട്രിക്കൽ വിഭാഗം, ഡ്രൈവേഴ്സ് വിശ്രമ മുറി, ജനറേറ്റർ സെക്ഷൻ, ഗ്രൗണ്ട് ഫ്ളോറിൽ കോർട്ട് ഹാൾ, ചേംബർ ഓഫ് ജഡ്ജ്, ശിരസ്തദാർ റും, പൊലീസ് ഡ്യൂട്ടി റും, മീഡിയേഷൻ ഹാൾ, ലൈബ്രറി, വിസ്താരം സെക്ഷൻ, സ്ത്രീകൾക്കുള്ള വിശ്രമ കേന്ദ്രം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് റൂം, തൊണ്ടി റൂം, ടൈപ്പിങ് പൂൾ, വിസ്താരം സെക്ഷൻ, പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം വിശ്രമ മുറികൾ, ടോയ്ലറ്റുകൾ, റാമ്പ്, ലിഫ്‌റ്റ് എന്നിവയുണ്ട്. 2005 ജനുവരി 28 മുതൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് കുടുംബകോടതി പ്രവർത്തിക്കുന്നത്. കട്ടപ്പനയിലും കുടുംബകോടതിയുണ്ട്.