ഇടുക്കി: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സർക്കുലറിൽ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നൽകുമെന്നും കമ്മിഷണർ അറിയിച്ചു.

തോട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും കൂടുതൽ തൊഴിലാളികളെ നേരിൽ കണ്ട് മിനിമം വേതനം, ലയങ്ങൾ, അർഹമായ അവധികൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി നിയമപരമായ എല്ലാ തൊഴിൽ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ ഉറപ്പുവരുത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തര പ്രശ്‌ന പരിഹാരം ഉറപ്പാക്കേണ്ടതും വീഴ്ച ഉണ്ടായാൽ കർശന നിയമ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് അഞ്ചാം തീയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷൻ ചീഫ് ഇൻസ്‌പെക്ടർ ലേബർ കമ്മിഷണർക്ക് നൽകണം. പരിശോധന പൂർത്തിയായി 72 മണിക്കൂറിനുള്ളിൽ ലേബർ കമ്മിഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റത്തിൽ പരിശോധനാ റിപ്പോർട്ട് അപ് ലോഡ് ചെയ്യണം. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങൾ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ മാനേജ്‌മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. പരിശോധനയിൽ കണ്ടെത്തുന്ന തൊഴിൽ നിയമലംഘനങ്ങൾ, പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികൾ, തുടർ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകൾ ഹാജരാക്കുന്നതിനുള്ള തീയതി തുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കണം. തീയതി മുൻകൂട്ടി അറിയിച്ച് ഹിയറിംഗ് നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അടിസ്ഥാന വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടില്ലെങ്കിൽ മാനേജ്‌മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നടത്തിപ്പിന് നിരാക്ഷേപ പത്രം നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. എസ്റ്റേറ്റ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷൻ ചീഫ് ഇൻസ്‌പെക്ടർ ഉറപ്പാക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

പതിനായിരത്തിലധികം തൊഴിലാളികൾ

പീരുമേട് താലൂക്കിൽ പൂട്ടിയ തോട്ടങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായി അൻപത്തിമൂന്നോളം തോട്ടങ്ങളാണുള്ളത്. പതിന്നാലായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാർക്കുന്നത്. പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളുമാണ്. പീരുമേട് താലൂക്കിൽ വലിയ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ്. ഏറ്റവുമധികം പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായി സ്ഥിതിചെയ്യുന്ന ലയങ്ങളുള്ളത് പോബ്‌സ് ഗ്രൂപ്പിന്റെ തോട്ടങ്ങളിലും ബഥേൽ പ്ലാന്റേഷന്റെ തോട്ടങ്ങളിലുമാണ്. മാനേജ്‌മെന്റ് ആവട്ടെ അറ്റകുറ്റപ്പണികൾ ചെയ്ത് കൊടുക്കാൻ പോലും തയ്യാറാകുന്നുമില്ല. മഴ ശക്തമായാൽ പല വീടുകളും ചോർന്നൊലിക്കുന്നത് പതിവാണ്. പീരുമേട് താലൂക്കിന്റെ വിവിധ തോട്ടങ്ങളിലായി പൂർണമായും ഭാഗികമായും തകർന്ന ലയങ്ങളുമുണ്ട്. പീരുമേട് താലൂക്കിൽ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ ലോൺട്രി, എം.എം.ജെ.പ്ലാന്റേഷന്റെ ബോണാമി, കോട്ടമല എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്. ഇവിടെ ജോലിയെടുത്തിരുന്ന തൊഴിലാളികളാണ് കൂടുതലായും ദുരിതമനുഭവിക്കുന്നത്.