ഇടുക്കി: വരൾച്ചയെ തുടർന്ന് ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി മന്ത്രി പി. പ്രസാദ് ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ ഒമ്പതിന് കുമളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങൾ സന്ദർശിക്കും. കൃഷി മന്ത്രി പി. പ്രസാദിനൊപ്പം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉണ്ടാകും. ഉച്ചയോടെ കട്ടപ്പന ഹിൽ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രത്യേക യോഗം ചേരും. വിവിധ ജനപ്രതിനിധികൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ച ജില്ലയുടെ കാർഷികമേഖലയെ സാരമായി ബാധിച്ചതാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17481.52 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. 30183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി. ഏലം കർഷകരെയാണ് വരൾച്ച ഏറെ ബാധിച്ചത്. 22311 കർഷകരുടെ 16220.6 ഹെക്ടറിലെ ഏലം ഉണങ്ങി. 113.54 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകൾ. മറ്റ് നാണ്യ വിളകളെയും പച്ചക്കറി കൃഷിയെയും വരൾച്ച ബാധിച്ചു. ഈ സാഹചര്യത്തിലാണ് കൃഷി മന്ത്രിയുടെ ജില്ലാ സന്ദർശനം.