രാജാക്കാട്:രാജാക്കാട് പൊന്മുടി റോഡിൽ ഐഒസി പമ്പിന് സമീപം മലിനജനം റോഡിലേക്കൊഴുകുന്നത് വാർത്തയായതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടച്ച ഓട സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടു.മലിനജലം റോഡരികിലൂടെ ഒഴുകുന്നതിനാൽ സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രൂക്ഷ ഗന്ധമുള്ള കൊഴുകൊഴുത്ത അഴുക്ക് ജലമാണ് ഇതുവഴി ഒഴുകി കൊണ്ടിരുന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും,അടുത്തു കൂടി പോകുന്ന വാഹനങ്ങളിലേക്കും വെള്ളം തെറിക്കാറുണ്ട്.പൊന്മുടി രാജാക്കാട് പൊതുമരാമത്ത് റോഡരികിലാണ് മലിനജലം തുറന്നു വിട്ടിരുന്നത്.മുൻപ് റോഡ് വികസനം നടത്തിയപ്പോൾ
റോഡരികിലുണ്ടായിരുന്ന ഓടകൾ അവിടെ നിന്നും ഒഴിവാക്കിയിരുന്നു.മഴ വെള്ളം ഒഴുകി പോകാനായി ചില ഭാഗത്ത് മാത്രം ഐറീഷ് ഓടയാണ് തീർത്തിരുന്നത്. ഹോട്ടലുകളിലേയും,വ്യാപാര സ്ഥാപനങ്ങളിലേയും മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടാതെ അവരവരുടെ സ്ഥലത്ത് കുഴി നിർമ്മിച്ച് അതിലേക്ക് വിടണമെന്നുമാണ് നിയമം ഓടയിലേക്ക് മലിനജലം ഒഴുക്കിയാൽ പഞ്ചായത്ത് ലൈസൻസും,ആരോഗ്യ വകുപ്പിന്റെ ലൈസൻസും ലഭിക്കില്ല.ഈ നിയമം ഉളളപ്പോഴായിരുന്നു പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കണ്ണുവെട്ടിച്ച് മലിനജനം റോഡിലേക്കൊഴുക്കുന്നത്. ഇതുപോലെ ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്ന ഓടയിലും മലിനജനം ഒഴുക്കുന്നുണ്ട്.സമ്പൂർണ്ണ ശുചിത്വ പദവി ലഭിച്ച രാജാക്കാട് ഗ്രാമ പഞ്ചായത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമുഹ്യ വിരുദ്ധർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മലിനജനമൊഴുക്കുന്നതിന്റെ ഉറവിടം കണ്ടെത്താൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.