ഇടുക്കി: ജില്ലയിൽ നടത്തുന്ന പ്രതിവാര വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം ഡെങ്കിപ്പനിയുടെ അഞ്ച് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി. അറക്കുളം ( വാർഡ് 7), പീരുമേട് (വാർഡ് 6), വണ്ടിപ്പെരിയാർ (വാർഡ് 11), കുമിളി(വെള്ളാരംകുന്ന്), കരിമണ്ണൂർ എന്നിവയാണ് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട് . ഹൈ റിസ്‌ക് പ്രദേശമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലായിരിക്കും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മനോജ് എൽ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി ജോസഫ് എന്നിവർ അറിയിച്ചു.

രോഗപ്രതിരോധത്തിന് കൊതുകു വളരുന്ന സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കേണ്ടതുണ്ട്. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിംഗ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുക് പോളകൾ, വീടിന്റെ സൺഷെയ്ഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗ ശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയ ഇടങ്ങളിൽ ഒരു സ്പൂണിൽ താഴെ വെള്ളം ഒരാഴ്ച തുടർച്ചയായി കെട്ടി നിന്നാൽ പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.