ഇടുക്കി: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർ മഴക്കാലപൂർവ്വ ശുചീകരണങ്ങൾക്കായി മുന്നിട്ടിറങ്ങിയപ്പോൾ കളക്ടറേറ്റ് വീണ്ടും ക്ലീൻ. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെയ്പ്പിന് കരുത്ത് പകർന്നാണ് രാവിലെ തന്നെ ജീവനക്കാർ ഒരേ മനസ്സോടെ ഓഫീസ് മുറികൾ വിട്ട് മണ്ണിലിറങ്ങിയത്.

രാവിലെ കളക്ടർ ഷീബാ ജോർജ് ശുചീകരണ പ്രവൃത്തികൾക്ക് തുടക്കമിട്ടു. എല്ലാ ഓഫീസുകളിൽ നിന്നുമുള്ള ജീവനക്കാർ ഒരുമിച്ചിറങ്ങിയതോടെ മണിക്കൂറുകൾക്കകം കലക്ടറേറ്റും പരിസരവും വൃത്തിയായി. കളക്ടർ തന്നെ മുന്നിട്ടിറങ്ങിയതോടെ ജീവനക്കാർക്ക് ആവേശമായി. ഒരു ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവർത്തനമല്ല, തുടർ ദിവസങ്ങളിലും പരിസര ശുചിത്വം നിലനിർത്തി കൊണ്ടുപോകണമെന്നും ജോലി ചെയ്യാൻ വൃത്തിയുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു. സിവിൽസ്റ്റേഷൻ പരിസരത്തെ കാട് വെട്ടിത്തെളിക്കൽ, മാലിന്യം നീക്കംചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണു നടന്നത്. ജില്ലയിലെ മറ്റ് ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടരണമെന്ന് കളക്ടർ അറിയിച്ചു. ഡെങ്കി അടക്കമുള്ള പകർച്ചവ്യാധിൾക്കെതിരെ ജാഗ്രത പുലർത്തുകയും വേണം.

ചിത്രം : ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് തുടക്കം കുറിക്കുന്നു.