കാഞ്ഞാർ: ചക്കിക്കാവിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. ഐമനത്ത് മനോജിന്റെ വീട്ടിലെ രണ്ട് ആടുകളെയാണ് അജ്ഞാതജീവി കൊന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആടിനെ പുരയിടത്തിൽ കെട്ടിയിരിക്കുകയായിരുന്നു. ആടുകൾ ബഹളം വച്ചത് കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ രണ്ട് ആടുകളും ചത്ത നിലയിലായിരുന്നു.
ആടുകളെ പരിശോധിക്കാനായി മൃഗഡോക്ടർമാരെ അന്വേഷിച്ചെങ്കിലും അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിൽ ഡോക്ടർമാർ ലീവിലാണെന്നാണ് വാർഡ് മെമ്പർ ആശാ റോജി പറഞ്ഞത്. ആടിനെ ഐസിൽ സൂക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഉപദേശിച്ചതായും ഇവർ പറഞ്ഞു. രണ്ട് മാസമായി ചക്കിക്കാവിന്റെ സമീപ പ്രദേശങ്ങളായ കുടയത്തൂർ, അടൂർമല, മുട്ടം പ്രദേശങ്ങളിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടിന് കുടയത്തൂരിൽ പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞിരുന്നു. മൂന്ന് ആഴ്ചയായി കാണാമറയത്തായിരുന്ന പുലിയാണോ ആടുകളെ കൊന്നതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.