ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുമുള്ള കൗണ്ടിംഗ് ഏജന്റുമാർ വോട്ടെണ്ണലിനു മൂന്നു ദിവസം മുമ്പ് അപേക്ഷ നൽകണം. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി വരണാധികാരിക്ക് ഫോം 18ലാണ് അപേക്ഷ നൽകേണ്ടത്. വോട്ടെണ്ണൽ ഹാളിലേക്ക് നിശ്ചയിച്ച പ്രതിനിധിയെ പിൻവലിക്കുന്നതിന് ഫോം 19ലാണ് അപേക്ഷ നൽകേണ്ടത്. കൗണ്ടിംഗ് ഏജന്റുമാരുടെ പേര് വിവരങ്ങളും രണ്ട് വീതം ഫോട്ടോകളും സമയബന്ധിതമായി നൽകി പാസുകൾ കൈപ്പറ്റണം. കൗണ്ടിംഗ് ഏജന്റുമാർ രാവിലെ ഏഴിന് മുമ്പ് ഹാളിൽ കയറണം. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല. അവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാവും. എല്ലാവരും സ്വന്തം വാഹനങ്ങളിൽ അവ സൂക്ഷിക്കുന്നതാവും കൂടുതൽ നല്ലത്. ബാലറ്റ് പേപ്പറിലെ പേരിന്റെ അടിസ്ഥാനത്തിലാകും കൗണ്ടിംഗിന് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. കൗണ്ടിംഗ് ഹാൾ വിട്ടുപോകുന്നവരെ പുനഃ പ്രവേശിപ്പിക്കുകയില്ല.
വോട്ടെണ്ണലിന് മുന്നോടിയായി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ക്രമീകരണങ്ങളും യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വിശദീകരിച്ചു നൽകി. പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളാണ് ഇടുക്കി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. ജൂൺ നാലിന് രാവിലെ എട്ടിനാകും സ്‌ട്രോംഗ് റൂം തുറക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏഴ് ഹാളുകളിലായിരിക്കും വോട്ടെണ്ണൽ നടക്കുക. ഒരു ഹാളിൽ 14 ടേബിളുകൾ ഉണ്ടാകും. പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് നാല് ഹാളുകളിലായിട്ടാകും. ഇ.വി.എം മെഷീനുകൾ എണ്ണുന്ന ഓരോ ടേബിളിലും മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ടേബിളിൽ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടാകുക. സേനാ വിഭാഗങ്ങൾ ഉൾപ്പടെയുള്ളവർക്കുള്ള ഇ.ടി.പി.ബി.എസ് വോട്ടുകളും പോസ്റ്റൽ ബാലറ്റുകൾക്കൊപ്പം എണ്ണും. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ തുടങ്ങിയവർ പങ്കെടുത്തു.