കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ വികസന ക്ഷേമ പദ്ധതികൾ അവതാളത്തിലാണെന്ന് യു.ഡി.എഫ് മെമ്പർമാർ ആരോപിച്ചു.. അതി ദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മാർച്ചിൽ പൂർത്തിയാക്കേണ്ട ടാറിങ് ജോലികൾ നാളിതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതോടെ ഗ്രാമീണ റോഡുകൾ പലതും തകർന്ന നിലയിലാണ്.
പഞ്ചായത്തിന് സംസ്ഥാന സർക്കാർ നൽകേണ്ട രണ്ടും മൂന്നും ഗഡു തുക യഥാസമയം നൽകാതിരുന്നതാണ് വിനയായത്. ഫെബ്രുവരിയിൽ പൂർത്തീകരിച്ച കോൺക്രീറ്റ് ജോലികളുടെ ബില്ലുകൾ മാർച്ച് 22ന് സമർപ്പിച്ചെങ്കിലും പണമില്ലെന്ന കാരണത്താൽ ഒരു കോടിയോളം രൂപയുടെ ബില്ലുകൾ മടക്കി അയച്ചു. ഇതെ തുടർന്ന് കരാറുകാരും പ്രതിസന്ധിയിലായി.മാസങ്ങൾക്ക് മുമ്പ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും വാർഡുകളിലെ റോഡ് ടാറിങ് നാളിതുവരെ പൂർത്തീകരിച്ചിട്ടില്ല. ലൈഫ് ഭവന നിർമാണ പദ്ധതി അവതാളത്തിലായതോടെ 2020ൽ ലിസ്റ്റിൽ ഇടം പിടിച്ച ജനറൽ വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്ക് വീടെന്ന സ്വപ്‌നം ഇനിയും സഫലമായിട്ടില്ല. വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള സ്ട്രീറ്റ് മെയിൻ പദ്ധതിയും ഒരു വർഷമായിട്ടും വെളിച്ചം കണ്ടിട്ടില്ല. പഞ്ചായത്തിലെ വികസന, ക്ഷേമ പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് അംഗങ്ങളായ ജോമോൻ തെക്കേൽ, ഷാജിമോൻ വേലംപറമ്പിൽ, റോയി എവറസ്റ്റ്, ലിനു ജോസ്, ഷിജി സിബി, സന്ധ്യ ജയൻ എന്നിവർ പറഞ്ഞു.