നീലേശ്വരം: കണ്ണൂർ യൂണിവേഴ്സിറ്റി പാലാത്തടം ക്യാമ്പസിൽ നിന്നും വീണ്ടും കോഴ്സുകൾ മാറ്രാൻ നീക്കം. മലയാളം, ഹിന്ദി പഠനവകുപ്പുകൾ മാറ്റാനാണ് ആലോചന നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒമ്പതിന് യൂണിവേഴ്സിറ്റിയിൽ യോഗം വിളിച്ചതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. നീക്കത്തിൽ നിന്ന് യൂണിവേഴ്സിറ്റി പിന്തിരിയണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

രണ്ട് വർഷം മുൻപ് ഒട്ടേറെ വിദ്യാർത്ഥികൾ താല്പര്യം കാണിക്കുന്ന കോഴ്സായ എം.എസ്‌സി മോളിക്യൂലാർ ബയോളജി പാലാത്തടത്തുനിന്നും കണ്ണൂർ, പാലയാട് ക്യാമ്പസിലേക്ക് മാറ്റിയിരുന്നു. ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണമാണ് കാരണമായി പറഞ്ഞത്. മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളിൽ നിലനിൽക്കെയാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

അഞ്ച് കോഴ്സുകളാണ് ക്യാമ്പസിന്റെ ആരംഭ ഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ.ടി, എം.ബി.എ വിഭാഗങ്ങളുടെ സെന്ററുകളും. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന തദ്ദേശീയരായ വിദ്യാർത്ഥികളുടെ അടക്കം ആശ്രയം ആയിരുന്നു ഈ കലാലയം. എന്നാൽ നാളുകൾ പിന്നിട്ടപ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എം.സി.എ സെന്ററിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അത് അടച്ചുപൂട്ടേണ്ടിയും ചെയ്തു. അതിന് പകരമായി കോഴ്സുകൾ അനുവദിക്കപ്പെടുകയോ എം.സി.എ കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ സർവകലാശാല ചെയ്തതുമില്ല.

മലയാളം, ഹിന്ദി പഠന വകുപ്പുകൾ കൂടി ഇല്ലാതാകുന്നതോടെ ക്യാമ്പസ് തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. അനേകം ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും അനാഥമാകും.

ഓർമ്മയാകുക ആദ്യ വില്ലേജ് ക്യാമ്പസ്

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിതമായതാണ് കണ്ണൂർ സർവകലാശാല. മൂന്ന് ജില്ലകളിലായി ക്യാമ്പസുകൾ സ്ഥാപിച്ചു. അവിടെ ഉന്നത വിദ്യാഭ്യാസത്തിനു അവസരം ഒരുക്കിയാണ് സർവകലാശാല തങ്ങളുടെ സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നത്. പൊതുവിൽ പിന്നാക്കാവസ്ഥയിലുള്ള കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2008ൽ നീലേശ്വരത്തിനടുത്തുള്ള പാലാത്തടത്ത് സർവകലാശാല ക്യാമ്പസ് ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് എന്ന സവിശേഷതയും ഈ ക്യാമ്പസിനുണ്ട്.

2008ൽ ആരംഭിച്ച ക്യാമ്പസ്

05 കോഴ്സുകൾ ആരംഭത്തിൽ

എം.സി.എ കോഴ്സ് അടച്ചുപൂട്ടി

എം.എസ്‌സി കോഴ്സ് നേരത്തെ മാറ്റി

നിലവിലുള്ള കോഴ്സുകൾ ഇവിടെ തന്നെ നിലനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും പുതിയ കോഴ്സുകൾ അനുവദിക്കുകയുമാണ് വേണ്ടത്. അല്ലാത്ത പക്ഷം രാജ്യത്തെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് അകാല ചരമം പ്രാപിക്കും. കോഴ്സുകൾ മാറ്റാനുള്ള നീക്കം സർവകലാശാല ഉപേക്ഷിക്കണം. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി