കണ്ണൂർ: മഴക്കാല ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡൽ ഓഫീസറെ നിയമിച്ച് ആവശ്യമായ മുന്നൊരുക്കം നടത്താൻ നിർദ്ദേശം. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ഈ നിർദ്ദേശം നൽകിയത്.

വിവിധ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലത്തെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ച് നീക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും ഇതിനാവശ്യമായ ഫണ്ട് അതാത് വകുപ്പുകൾ തന്നെ കണ്ടെത്തേണ്ടതാണെന്നും യോഗം അറിയിച്ചു. പൊതു ഏകോപന ചുമതല റവന്യൂ വകുപ്പിനാണ്. ദുരിതാശ്വാസ വിതരണം, പഞ്ചായത്തുമായി ചേർന്ന് ക്യാമ്പുകൾ നടത്തുക, ക്യാമ്പ് നടത്തുന്നതിനുള്ള കെട്ടിടം പഞ്ചായത്തും വില്ലേജാഫീസറുമായി സഹകരിച്ച് കണ്ടെത്തുക, ജില്ലാ തലത്തിലെയും താലൂക്ക് തലത്തിലേയും കൺട്രോൾ റൂം സജ്ജമാക്കുക എന്നീ ചുമതലകൾ റവന്യു വകുപ്പിനാണ്.

ദുരന്തം ബാധിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളും ആളുകളെയും കണ്ടെത്തി പട്ടിക തയ്യാറാക്കി സൂക്ഷിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ക്യാമ്പുകൾ കണ്ടെത്തുക, ക്യാമ്പുകളുടെ പട്ടിക ഡി.ഡി.എം.എ യെ അറിയിക്കുക. ഇതോടൊപ്പം ക്യാമ്പുകളുടെ ലൊക്കേഷനുകൾ പ്രദേശവാസികളെ അറിയിക്കുക, മണ്ണ് സംരക്ഷണ വകുപ്പ് കണ്ടെത്തുന്ന നീർച്ചാലുകളിലെ തടസ്സങ്ങൾ എൻജിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ നീക്കം ചെയ്യുക, ഓടകൾ പരിശോധിച്ച് സുഗമമായ നീരൊഴുക്ക് ഉറപ്പു വരുത്തുക, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്നതിനും അപകടാവസ്ഥയിലുള്ള ബോർഡുകൾ/ ബാനറുകൾ /തോരണങ്ങൾ എന്നിവ എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായ ആളുകളുടെയും സന്നദ്ധ സംഘടനകളുടെയും പേര് വിവരങ്ങൾ ലഭ്യമാക്കി സൂക്ഷിക്കണമെന്നും നിർദേശിച്ചു.
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല ആശുപത്രികളിലും പകർച്ചവ്യാധികൾ തടയുന്നതിനായുള്ള മാർഗ്ഗരേഖ ഉറപ്പാക്കുക ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. നടപ്പാക്കിയ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് മേയ് അവസാന വാരം വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യങ്ങൾ

അപകടകരമായ വെള്ളക്കെട്ടുകൾ ഒഴിവാക്കുക

സ്‌കൂൾ പരിസരത്തെ അപകട സാദ്ധ്യത പരിഹരിക്കുക

സ്കൂൾ വാഹനങ്ങളുടെ, കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കുക

മഴക്കാല രോഗങ്ങൾക്ക് മരുന്നുകൾ ഉറപ്പാക്കുക

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സംരക്ഷണം

വിളിപ്പുറത്തുണ്ടാകും പൊലീസ്

ഒഴിപ്പിക്കൽ, തെരച്ചിൽ, രക്ഷാ പ്രവർത്തനങ്ങളുടെ നടത്തിപ്പിന്റെ ചുമതല എന്നിവ പൊലീസിനായിരിക്കും. തദ്ദേശ സ്ഥാപന തലത്തിൽ അംഗപരിമിതരുടെയും കിടപ്പ് രോഗികളുടെയും വിവരം ശേഖരിച്ച് നൽകേണ്ട ചുമതല സാമൂഹ്യ നീതി വകുപ്പിനാണ്. വഴിയരികുകളിലും, കടത്തിണ്ണകളിലും ബസ് സ്റ്റാൻഡിലും അന്തി ഉറങ്ങുന്ന ആളുകൾക്ക് മഴകാലത്ത് രാത്രികാലങ്ങളിൽ ഉറങ്ങാനും അത്താഴം നൽകുവാനും ഉള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം.