youthcongress
പരിയാരം മെഡിക്കൽ കോളേജിലെ ലിഫ്റ്റുകളുടെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു

പരിയാരം: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചതിൽ പ്രതിഷേധം. രോഗികളനുഭവിക്കുന്ന ദുരിതത്തിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സുരാഗ് പരിയാരത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു.

ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കഴിഞ്ഞ മാസമാണ് ആശുപത്രിയിലെ ഏഴ് ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചത്. ഇടിമിന്നൽ ആഘാതത്തിൽ ഉപകരണങ്ങൾ കത്തിപ്പോയത് കാരണമാണ് ലിഫ്റ്റുകൾ നിലച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

മാസങ്ങൾക്കു മുമ്പ് പുതുതായി സ്ഥാപിച്ച പുതിയ ലിഫ്റ്റുകളിലൊന്നിന്റെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. പുതിയ ലിഫ്റ്റുകൾ പണിയാൻ ഉപയോഗിച്ച സാധനങ്ങൾ തീരെ നിലവാരം കുറഞ്ഞ കമ്പനിയുടെ ആയതിനാലാണ് പെട്ടെന്ന് തന്നെ തകരാറിലായതെന്നാണ് ആരോപണം. പുതിയ ലിഫ്റ്റിന്റെ മറവിൽ അഴിമതി നടന്നിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. എട്ട് നിലകളുള്ള ആശുപത്രിയിൽ രോഗികൾ ഏറെ പ്രയാസപ്പെട്ടാണ് മുകളിലെ നിലയിലേക്ക് ഡോക്ടറെ കാണാനും മറ്റും പോകുന്നത്. അതുപോലെതന്നെ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം എന്നിവിടങ്ങളിലേക്ക് പോകുന്ന ലിഫ്റ്റുകൾ പ്രവർത്തിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തൊട്ടടുത്ത ദന്റൽ കോളേജിലെ ലിഫ്റ്റ് നാലു മാസമായി അടച്ച് പൂട്ടിയ നിലയിലാണ്. രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കിയ പ്രശ്നം പരിഹരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് അറിയിച്ചു. ഉപരോധത്തിനെത്തിയ പ്രവർത്തകരെ കോളേജ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. സാൻജോ ജോസ്, ദൃശ്യ ദിനേശൻ, വിജിഷ പ്രശാന്ത്, പി.വി.സൂരജ്, കെ.അഭിജിത്ത്, സജിൻ വണ്ണാറത്ത് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.